ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം; മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് മുല്ലപ്പള്ളി

ഏതുനിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം. പ്രതികാരനടപടികളുടെ പേരില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി.

Update: 2020-11-21 06:54 GMT

തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയതുകൊണ്ടാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകളെടുക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതുനിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം. പ്രതികാരനടപടികളുടെ പേരില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി.

യുഡിഎഫ് നേതാക്കള്‍ക്കെതിരായ പ്രതികാരനടപടികളെ ഒറ്റക്കെട്ടായി നേരിടും. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി കേസ് പിന്‍വലിക്കാന്‍ പത്തുകോടി രൂപ ഓഫര്‍ ചെയ്തെന്ന് ആരോപണ കര്‍ത്താവ് ഉന്നയിച്ച ആക്ഷേപത്തില്‍ എന്തുകൊണ്ട് പ്രാഥമികാന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. േജാസ് കെ മാണിയെ പരിശുദ്ധനാക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രവാസി വ്യവസായിയില്‍നിന്നും 50 ലക്ഷം തട്ടിയ കേസില്‍ സിപിഎം സ്വതന്ത്ര എംഎല്‍എക്കെതിരേ എന്തുനടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?

മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബിനാമി പേരിലുള്ള കേരളത്തിലെ രണ്ടുമന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും അതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്ന് മുല്ലപ്പള്ളി വെല്ലുവിളിച്ചു. സ്പ്രിങ്ഗ്‌ളര്‍, ഇ-മൊബിലിറ്റി, ലൈഫ് ഉള്‍പ്പെടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ അഴിമതികള്‍ ഓരോന്നായി തുറന്നുകാട്ടിയത് പ്രതിപക്ഷ നേതാവാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പകപോക്കലാണ് ഈ കേസുകള്‍ക്കെല്ലാം പ്രേരകഘടകം. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് നാലുതവണ അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് ക്ലീന്‍ചീറ്റ് നല്‍കിയ കേസാണ് ബാര്‍കോഴ വിവാദമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News