ബെവ്കോ ജീവനക്കാര്‍ മാസം എട്ട് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Update: 2026-02-02 09:01 GMT

കൊച്ചി: നെടുമ്പാശ്ശേരി അത്താണി കോട്ടായിയിലെ ബെവറജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നില്‍ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജീവനക്കാര്‍ മദ്യകമ്പനി ഏജന്റുമാരില്‍ നിന്ന് ഒരു മാസം ഏകദേശം എട്ട് ലക്ഷം രൂപയോളം കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ മാസവും തവണകളായിട്ടാണ് പണം കൈമാറിയിരുന്നത്.

തങ്ങളുടെ മദ്യ ബ്രാന്‍ഡുകള്‍ ഔട്ട്‌ലെറ്റിലൂടെ പ്രോത്സാഹിപ്പിക്കുന്നതിന് പകരമായാണ് കമ്പനികള്‍ ബെവ്കോ ജീവനക്കാര്‍ക്ക് ഈ തുക നല്‍കിയിരുന്നത്.കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ഉദ്യോഗസ്ഥരില്‍നിന്ന് 80150 രൂപയാണ് കണ്ടെടുത്തത്. എന്നാല്‍ രണ്ടര ലക്ഷത്തോളം രൂപ കൈക്കൂലിയായി എത്തിയതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തങ്ങള്‍ എത്തുന്നതിന് മുമ്പ് ഈ പണത്തില്‍നിന്ന് നല്ലൊരുഭാഗം മാറ്റിയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് വിജിലന്‍സുള്ളത്.

ഔട്ട്‌ലെറ്റിലെ 11 ജീവനക്കാരില്‍ ഒന്‍പത് പേരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടികൂടിയിട്ടുണ്ട്. നേരിട്ടുള്ള പണമിടപാടുകള്‍ക്ക് പുറമെ ഗൂഗിള്‍പേ ഇടപാടുകളും നടത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഉടന്‍ തന്നെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും. കേസെടുത്ത് വിശദമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് വിജിലന്‍സ് എറണാകുളം യൂണിറ്റിന്റെ തീരുമാനം.

ഔട്ട്‌ലെറ്റില്‍ വിദേശ മദ്യ കമ്പനികളുടെ ഏജന്റുമാര്‍ അവരുടെ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ വര്‍ധനയുണ്ടാക്കുന്നതിന് വേണ്ടി ബെവറജസിലെ ജീവനക്കാര്‍ക്ക് കൈക്കൂലിയായി പണം നല്‍കാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയത്.അനധികൃതമായി സൂക്ഷിച്ച പണവും മറ്റും കണ്ടെടുത്ത് കൂടാകതെ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.