ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് ഡിസംബറില്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന് വേണ്ടി 170 സ്റ്റുഡിയോകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Update: 2019-10-22 07:54 GMT

തിരുവനന്തപുരം: ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തില്‍. ഡിസംബര്‍ മാസത്തോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളും കോടതി കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ വരും.

കാസര്‍ഗോട്, വയനാട്, ഇടുക്കി ഒഴികെ 13 ജില്ലകളിലും ഈ പദ്ധതി നടപ്പാക്കിവരികയാണ്. 24.24 കോടി രൂപയാണ് ഇതിന് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന് വേണ്ടി 170 സ്റ്റുഡിയോകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 11 ജില്ലകളിലെ കോടതികളിലും ജയിലുകളിലുമായി 470 സ്റ്റുഡിയോകളാണ് സ്ഥാപിക്കുന്നത്.

കെല്‍ട്രോണ്‍ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടമായാണ് 170 സ്റ്റുഡിയോകള്‍ പൂര്‍ത്തിയാക്കിയിത്. മൂന്നും നാലും ഘട്ടമായി 150 വീതം സ്റ്റുഡിയോകള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കും. കേസുള്ള ദിവസങ്ങളില്‍ വിചാരണത്തടവുകാരെ കോടതികളില്‍ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രകാരം വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കുന്നത്.

ജയിലുകളില്‍ നിന്ന് തടവുകാരെ കോടതിയിലും തിരിച്ചും സുരക്ഷിതമായി എത്തിക്കുക എന്നത് ഏറെ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ധാരാളം പോലിസുകാരെ ദിവസവും ഈ ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കേണ്ടിവരുന്നു. ഈ പ്രശ്നങ്ങളും വലിയ ചെലവും ഇല്ലാതാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും. അതേസമയം, തടവുകാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതു നടപ്പാക്കുക.

Tags:    

Similar News