വൈസ് ചെയര്‍മാന്റെ ആളാവലും മൈസൂര്‍ മാര്‍ക്കറ്റ് അടയ്ക്കലും; മഞ്ചേരിയിലെ പച്ചക്കറി വിതരണക്കാര്‍ വ്യാപാരം നിര്‍ത്തുന്നു

മണിക്കൂറുകളോളം ചെക്‌പോസ്റ്റില്‍ അനാവശ്യ ചോദ്യംച്ചെയ്യലും പിടിച്ചിടലും കാരണമായി സമയംതെറ്റി മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറികള്‍ ഉപയോഗശൂന്യമാവുന്നു.

Update: 2020-03-28 15:58 GMT
മഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് കടകളില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍

മഞ്ചേരി: മൈസൂര്‍ മാര്‍ക്കറ്റ് അടച്ചതും മഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്റെ ഷോ ഓഫും പ്രതിസന്ധിയേറ്റിയതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ പച്ചക്കറി വിതരണക്കാര്‍ വ്യാപാരം നിര്‍ത്താര്‍ തീരുമാനിച്ചു. കൊറോണമൂലം ചരക്കുഗതാഗതം നാമമാത്രമായ സാഹചര്യത്തില്‍ മൊത്തവിതരണക്കാര്‍ നാളെ മുതല്‍ കച്ചവടം അവസാനിപ്പിക്കുന്നത് ഭക്ഷ്യക്ഷാമത്തിനിടയാക്കും. വില വര്‍ധനവാരോപിച്ച് വൈസ് ചെയര്‍മാന്‍ വി പി ഫിറോസിന്റെ നേതൃത്വത്തില്‍ നഗരത്തിലെ പച്ചക്കറിക്കട അടപ്പിച്ചിരുന്നു. ഇതോടെയാണ് വ്യാപാരികള്‍ നിലപാട് കടുപ്പിച്ചത്. റിസ്‌കെടുത്ത് ഇതരസംസ്ഥാന പച്ചക്കറികള്‍ എത്തിക്കേണ്ടതില്ലന്ന് മൊത്തക്കച്ചവടക്കാര്‍ തീരുമാനിക്കുകയായിരുന്നു.


 ജില്ലയില്‍നിന്നുള്ള ചച്ചക്കറി ലോറികളിലെ ഡ്രൈവര്‍മാരോട് തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികടന്ന് വന്നാല്‍ നിങ്ങളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുമെന്ന് ഉദ്യോഗസ്ഥന്‍മാര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. മണിക്കൂറുകളോളം ചെക്‌പോസ്റ്റില്‍ അനാവശ്യ ചോദ്യംച്ചെയ്യലും പിടിച്ചിടലും കാരണമായി സമയംതെറ്റി മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറികള്‍ ഉപയോഗശൂന്യമാവുന്നു. ഇതരസംസ്ഥാന ലോറികളെ ആശ്രയിച്ചാല്‍ കൊറോണ ഭീഷണിയെ അവഗണിച്ച് പോരാന്‍ തയ്യാറാവുന്ന വാഹനങ്ങള്‍ വന്‍ തുകയാണ് വാടക ഈടാക്കുന്നത്.

മൈസൂരില്‍നിന്നും മഞ്ചേരിയിലേക്ക് 6,000 രൂപ വാടകയ്ക്ക് പോന്നിരുന്ന കൊട്ട ജീപ്പ് 30,000 രൂപ വാടകയിലാണ് ഇപ്പോള്‍ എത്തുന്നത്. ഇതുമൂലം പച്ചക്കറി പോലുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് കിലോയ്ക്ക് പത്തും പതിനഞ്ചും രൂപ വര്‍ധനവ് വരുന്നു. ഈ സാഹചര്യം പരിഗണിക്കാതെ മഞ്ചേരി മുനിസിപ്പല്‍ അധികാരികളും ഉദ്യോഗസ്ഥരും നിരന്തരം കച്ചവടസ്ഥാപനങ്ങളില്‍ കയറി വിലവര്‍ധനവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ട്.

ദുരവസ്ഥ പറഞ്ഞുമനസ്സിലാക്കിയിട്ടും, കേള്‍ക്കാതെ വ്യാപാരികള്‍ക്കെതിരേ നടപടിയുമായി മുന്നോട്ടുപോവുന്നതിനാല്‍ റിസ്‌ക് എടുത്ത് പച്ചക്കറികള്‍ എത്തിക്കേണ്ടതില്ലെന്ന് മഞ്ചേരി ഡെയ്‌ലി മാര്‍ക്കറ്റ് വ്യാപാര കൂട്ടായിമ തീരുമാനിക്കുകയായിരുന്നു. കര്‍ണാടകയിലെ മാര്‍ക്കറ്റുകളില്‍ കേരളത്തില്‍നിന്ന് എത്തുന്നവരെ കൊറോണബാധിതരായാണ് പരിഗണിക്കുന്നത്. അവിടെ നിന്ന് കേരളത്തിലേക്ക് പോരുന്നവര്‍ക്ക് ഊരുവിലക്കും ഏര്‍പ്പെടുത്തുകയാണ്. മാര്‍ക്കറ്റിന് പുറത്തുനിന്ന് ചരക്കെടുത്താല്‍ വന്‍തുക ഫൈന്‍ ഈടാക്കാനും തുടങ്ങിയിട്ടുണ്ട്. 

Tags: