തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ ജീവന്‍പൊലിഞ്ഞ അഞ്ചുപേര്‍ക്കും നാടിന്റെ യാത്രാമൊഴി. അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയില്‍ ജീവന്‍ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാന്‍ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്. അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ സംസ്‌കാര ചടങ്ങുകളാണ് ആദ്യം പൂര്‍ത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫര്‍സാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദര്‍ശനത്തിന് ശേഷം ചിറയന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഫര്‍സാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയന്‍കീഴിലാണ്. പുതൂരിലേക്ക് കുടുംബം താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ.
പ്രതിയുടെ മുത്തശ്ശി സല്‍മാബീവി, സഹോദരന്‍ അഫ്സാന്‍, അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്‌കാരം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടക്കുക. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സല്‍മാബീവിയുടേയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പടെ നിരവധിപേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിയത്. എസ്.എന്‍. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങള്‍ കൊണ്ടുവന്നത്.
