വെഞ്ഞാറമൂട് കൊല്ലപ്പെട്ടവർ ആയുധം കരുതിയത് സ്വയരക്ഷയ്ക്ക്; അല്ലെങ്കിൽ അക്രമികളിൽ നിന്ന് പിടിച്ചുവാങ്ങിയതാവാം: സിപിഎം

കൊലപാതകത്തിൽ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിന് അറിവുണ്ട്. ഇത് ആകസ്മികമായ സംഭവമല്ലെന്നും വളരെ ആലോചിച്ച് ആസൂത്രണം ചെയ്തതാണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.

Update: 2020-09-03 11:00 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ കൈയിലും ആയുധമുണ്ടായിരുന്നുവെന്ന വാദത്തെ ന്യായീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഇവർ മറ്റാരെയും ആക്രമിക്കാൻ പോയതല്ല. നിരന്തരം സംഘർഷം നടക്കുന്നതിനാൽ സ്വയരക്ഷയെ കരുതിയാകാം ആയുധം കൈവശം വെച്ചത്. അല്ലെങ്കിൽ അക്രമികളിൽ നിന്ന് പിടിച്ചുവാങ്ങിയതാകാമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. കൊലപാതകത്തിൽ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിന് അറിവുണ്ട്. ഇത് ആകസ്മികമായ സംഭവമല്ലെന്നും വളരെ ആലോചിച്ച് ആസൂത്രണം ചെയ്തതാണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.

രണ്ട് സ്ഥലത്തുവെച്ചാണ് ഇതിന്റെ ഗൂഡാലോചന നടന്നത്. സംഘർഷത്തിന്റെ ഭാഗമായി സംഭവിച്ചതല്ല, ഇത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ നടത്തിയ കൊലപാതകമാണ്. പരിശീലനം ലഭിച്ച ഗുണ്ടകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇത്. തിരുവോണ നാളിൽ തന്നെ കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെ തന്നെ നീക്കങ്ങൾ നടത്തി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഗൂഢാലോചനയിൽ അടൂർ പ്രകാശിന് പങ്കുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമങ്ങൾ. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് തേമ്പാമ്മൂട് എന്ന സ്ഥലത്ത് സംഘർഷങ്ങൾ ശക്തിയായി ഉയർന്നുവന്നത്. ഇവിടെ മുമ്പ് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ പിൽക്കാലത്ത് കോൺഗ്രസിൽനിന്ന് സിപിഎമ്മിലേക്ക് ഒരു പറ്റം ചെറുപ്പക്കാർ വന്നു. അങ്ങനെ വന്നവരിൽ രണ്ടു പേരാണ് ഇപ്പോൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News