സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നത്, സോളാര്‍ വെറും പെണ്ണുകേസ്; വെള്ളാപ്പള്ളി നടേശന്‍

സ്വര്‍ണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു.

Update: 2021-01-30 16:18 GMT

കൊല്ലം: സ്വര്‍ണ കടത്ത് കേസ് രാജ്യ സുരക്ഷയെ അട്ടിമറിക്കുന്ന ഗൗരവമേറിയ വിഷയമാണെന്നും സോളാര്‍ കേസ് വെറും പെണ്ണുകേസ് മാത്രമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സോളാര്‍ കേസിന് സ്വര്‍ണ കടത്തിന്റെയത്ര പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. സ്വര്‍ണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും എം ശിവശങ്കറിനെ കയ്യൊഴിഞ്ഞതും. കേസ് കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. അവര്‍ സത്യം കണ്ടെത്തട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സോളര്‍ കേസില്‍ ഇത്രയും നാളും അന്വേഷണം ഇല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നു. പരാതിയില്‍ അന്വേഷണം ഇല്ലെന്ന പരാതിക്കാരിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു കേസ് സിബിഐയ്ക്കു വിടുകയായിരുന്നു. അന്വേഷണം നടക്കട്ടെ. സിബിഐയ്ക്കു വിട്ടതില്‍ രാഷ്ട്രീയമുണ്ടോ ഇല്ലോയെന്നു രാഷ്ട്രീയക്കാര്‍ ചിന്തിക്കട്ടെ. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സംവരണ വിഷയത്തില്‍ പിന്നാക്ക വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അനീതിയാണു സംസ്ഥാന സര്‍ക്കാര്‍ കാട്ടിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നിലപാട് ഒട്ടും യുക്തിക്കു നിരക്കുന്നതല്ല. സവര്‍ണരുടെ സ്വാധീനമാണ് എല്‍ഡിഎഫില്‍ കൂടുതലെന്നും അദ്ദേഹം വിമര്‍ശിച്ചു.