അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടി: രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം

ദേശാടന പക്ഷിയെ പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുല്ലക്കുട്ടി സിപിഎമ്മിൽ നിന്നും കോൺഗ്രസിലെത്തിയത് അധികാര മോഹത്തിന്റെ ഭാണ്ഡക്കെടുമായാണ്. ഇപ്പോൾ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് മുറുക്കിക്കൊണ്ടിരിക്കുന്നത്. മ‍ഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ കച്ച കെട്ടുന്ന അബ്ദുല്ലക്കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമം.

Update: 2019-05-30 05:00 GMT

തിരുവനന്തപുരം: നരേന്ദ്രമോദിയേയും ബിജെപിയേയും പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

മോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീചമാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാവില്ല. ദേശാടന പക്ഷിയെ പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുല്ലക്കുട്ടി സിപിഎമ്മിൽ നിന്നും കോൺഗ്രസിലെത്തിയത് അധികാര മോഹത്തിന്റെ ഭാണ്ഡക്കെടുമായാണ്. ഇപ്പോൾ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് മുറുക്കിക്കൊണ്ടിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുല്ലക്കുട്ടി പണ്ടേ ശീലിച്ചതാണ്. സിപിഎമ്മിൽ നിന്നും എംപിയും കോൺഗ്രസിൽ നിന്നും എംഎൽഎയുമായ അദ്ദേഹത്തിന് ഇപ്പോൾ താമരക്കുളത്തിൽ മുങ്ങിക്കുളിക്കാനാണ് മോഹം.

ഒരിക്കൽ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലിയൊക്കെ ചാടിക്കടക്കും. അതുപോലെയാണ് കാലുമാറ്റത്തിലൂടെ രാഷ്ട്രീയ വിശുദ്ധി കളഞ്ഞു കുളിച്ച അബ്ദുല്ലക്കുട്ടി വീണ്ടും വേലി ചാടാനൊരുങ്ങുന്നത്. കാസര്‍കോട് മത്സരിക്കാനുള്ള മോഹം പൊലിഞ്ഞതാണ് കൂറുമാറ്റത്തിന് കാരണം. മ‍ഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ കച്ച കെട്ടുന്ന അബ്ദുല്ലക്കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമം. സിപിഎമ്മിൽ നിന്നും തോണ്ടിയെറിഞ്ഞ അബ്ദുല്ലക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നൽകിയ കോൺഗ്രസിനെ അയാൾ തിരിഞ്ഞു കൊത്തുകയാണ്. ഇത്തരം അഞ്ചാംപത്തികളെ ഇനിയും വച്ചുപൊറുപ്പിക്കരുതെന്നും വീക്ഷണം മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

Tags:    

Similar News