വയലാര്‍ പോലിസ് ഭീകരത; എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് നടത്തും

Update: 2021-08-10 09:59 GMT

ആലപ്പുഴ: വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ തുടര്‍ച്ചയായി നിരപരാധികളെ വേട്ടയാടുന്ന പോലിസ് ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച എസ്പി ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് ഇരുമ്പുപാലത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ദിവസം നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് അതിക്രമിച്ച് കയറുകയുണ്ടായി. നവജാത ശിശുവും മാതാവും താമസിക്കുന്ന വീട്ടിലേക്ക് പോലും അര്‍ധരാത്രിയില്‍ വന്‍ പോലിസ് സംഘവുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണ്. മനുഷ്യാവകാശങ്ങളെ കാറ്റില്‍പറത്തി ആര്‍എസ്എസ്സിന്റെ ആജ്ഞാനുവര്‍ത്തികളായാണ് ചേര്‍ത്തല പോലിസ് പെരുമാറുന്നത്. മതപണ്ഡിതനായ ഇബ്രാഹിം മൗലവിയെ അന്യായമായി അറസ്റ്റുചെയ്യുകയും പിന്നീട് കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇതിനോടകം നാല്‍പതോളം എസ്ഡിപിഐ പ്രവര്‍ത്തകരെ ഈ വിഷയത്തിന്റെ പേരില്‍ കേസില്‍ ഉള്‍പെടുത്തി. പോലിസിനെ കയറൂരിവിടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനാണ്. അമിതാധികാരം ഉപയോഗിച്ച് അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധരായ ഉത്തരേന്ത്യന്‍ പോലിസിനെ പോലും പിന്നിലാക്കുന്ന അക്രമസംഭവങ്ങളാണ് കേരളാ പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്.

വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ് നടത്തിയ അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ട നിയമ സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം പോലിസ് അതിക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ജനകീയമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. അറസ്റ്റും പോലിസ് ഭീകരതയും തുടരാനാണ് തീരുമാനമെങ്കില്‍ ജനകീയമായി ചെറുത്ത്ുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. ജില്ലാ ജനറല്‍ കെ റിയാസ്, ട്രഷറര്‍ എം സാലിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News