വാല്‍പ്പാറ അപകടം: മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്ത്

Update: 2026-04-17 18:05 GMT

പൊള്ളാച്ചി: തമിഴ്നാട്ടിലെ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളുടെ പേരുവിവരങ്ങള്‍ പുറത്ത്. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തില്‍ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപികയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അപകടത്തില്‍ മരിച്ചവര്‍-

പാലൂര്‍ പരുത്തിയില്‍ അജിത(പ്രധാനാധ്യാപിക, പാങ്ങ് ജിഎല്‍പിസ്- 54 വയസ്സ്), റംല(52), സുഹ്റ(43), ആശ(41), മജീദ്(43), സജിത(45), പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല(37), റുക്കിയ (39), ഹിഷാം(12).

അപകടത്തില്‍ പരിക്കേറ്റവര്‍-

മസ്നീന്‍(10) പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍

നൗഷാദ്, ഷഹദിന്‍(11), ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്- കോയമ്പത്തൂരിലെ ആശുപത്രിയില്‍

വാല്‍പ്പറ അപകടത്തില്‍ മരിച്ച പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത പുലാമന്തോള്‍ പാലൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. പരേതരായ കെ. പത്മനാഭന്‍ നായര്‍, മീനാക്ഷിക്കുട്ടി(റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍. റിട്ട. സ്പിന്നിങ് മില്‍ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭര്‍ത്താവ്. മക്കള്‍: അഭിരാമി, അവന്തിക.

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരില്‍ പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശിനിയായ അധ്യാപികയും. കൊളത്തൂരിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകളായ ആശ(41)യ്ക്കാണ് വാല്‍പ്പാറയിലെ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ദീര്‍ഘകാലമായി ആശ പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവ്: ജിതേഷ്. മക്കള്‍: ഐശ്വര്യ, അക്ഷര, അശ്വത്. സഹോദരന്‍: അരുണ്‍(മങ്കട പോലീസ് സ്റ്റേഷന്‍)