പാലക്കാട്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയെന്ന് വി കെ ശ്രീകണ്ഠന്‍ എംപി

വാളയാര്‍ കേസ് മറയ്ക്കാന്‍ സര്‍ക്കാന്‍ കളിച്ച നാടകമാണോ മാവോവാദി വേട്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-10-28 11:30 GMT

മലപ്പുറം: പാലക്കാട് മേലേ മഞ്ചിക്കട്ടിക്ക് സമീപം അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. വാളയാര്‍ കേസ് മറയ്ക്കാന്‍ സര്‍ക്കാന്‍ കളിച്ച നാടകമാണോ മാവോവാദി വേട്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലൊരു ഏറ്റുമുട്ടലുണ്ടായിട്ട് അത് നാട്ടുകാര്‍ പോലും അറിഞ്ഞില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ അടുത്തും താന്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍, മേഖലയില്‍ മാവോവാദി ഭീഷണിയുള്ളതായി ആരും പറഞ്ഞിരുന്നില്ല. നാട്ടുകാര്‍ പോലും അറിയാത്ത മാവോവാദി സാന്നിധ്യമറിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് കാട്ടില്‍ പോയി അവരെ കൊന്നെന്ന കഥ സംശയം ജനിപ്പിക്കുന്നതാണെന്നും എംപി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ജില്ലയിലെ മേലേ മഞ്ചിക്കട്ടിക്ക് സമീപമുള്ള ഉള്‍വനത്തില്‍ ഇന്ന് രാവിലെ തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപോര്‍ട്ടുകള്‍. 

Tags: