ഉത്ര വധക്കേസ്: പ്രതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി

കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Update: 2020-06-19 09:15 GMT

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിലെ ഒന്നാംപ്രതി സൂരജിന് പാമ്പ് പിടുത്തക്കാരൻ അണലിയെ കൈമാറിയത് വീടിന് സമീപത്ത് വച്ചെന്ന് വനംവകുപ്പ്. വധക്കേസിൽ വനംവകുപ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തി. 1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 931 പ്രകാരമാണ് നടപടി ഇപ്പോൾ പുരോഗമിക്കുന്നത്. വന്യജീവിയെ വേട്ടയാടി പിടിച്ചു, അനധികൃതമായി കൈവശം വെച്ചു, കൊലപാതകത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പാമ്പ് പിടുത്തക്കാരൻ സുരേഷ് ഫെബ്രുവരി 26ന് കാറിൽ അണലിയെ പറക്കോട്ടെ വീട്ടിലെത്തിക്കുകയായിരുന്നു. മൂർഖൻ പാമ്പിനെ കൈമാറിയത് മാർച്ച് ഏഴിന് ഏനാത്ത് വെച്ചായിരുന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജിന് പരിശീലനം ലഭിച്ചു. ഇതിന് സോഷ്യൽ മീഡിയയുടെ സഹായം തേടിയിരുന്നതായും വനംവകുപ്പ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ മൂന്നുപേരും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News