കരമനയിലെ കൂട്ടമരണം: നിർണായക കണ്ടെത്തലുകളുമായി പോലിസ്

ഉമാമന്ദിരം കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് നിഗമനം. ജയമാധവൻ നായരുടെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഡാലോചന നടന്നതായി പൊലീസ് കണ്ടെത്തി.

Update: 2020-09-19 06:00 GMT

തിരുവനന്തപുരം: കരമനയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി പോലിസ്. ഉമാമന്ദിരം കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് നിഗമനം. ജയമാധവൻ നായരുടെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഡാലോചന നടന്നതായി പോലിസ് കണ്ടെത്തി.

ഈ പശ്ചാത്തലത്തില്‍ സ്വത്തുക്കളുടെ വിൽപനയും നിർമാണപ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിനു കത്തു നൽകി. ജയമാധവൻനായരുടെ മരണശേഷം നൂറു കോടിയോളം വില വരുന്ന സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തിരുന്നു. അബോധാവസ്ഥയിൽ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചു എന്നായിരുന്നു കാര്യസ്ഥൻ നൽകിയിരുന്ന മൊഴി. മരണത്തിനു മുമ്പ് സ്വത്തുക്കൾ വിൽക്കാൻ തനിക്ക് അനുമതിപത്രം നൽകിയെന്നും ഇയാൾ പറഞ്ഞിരുന്നു. ഈ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജയമാധവൻ നായരെ താൻ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോഡ്രൈവറുടെ മൊഴി. ജയമാധവൻ നായരുടെ വീട്ടിൽവച്ച് വിൽപത്രം തയാറാക്കി സാക്ഷികൾ ഒപ്പിട്ടു എന്ന മൊഴിയും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയമാധവൻ നായരുടെ മരണത്തിനുശേഷം അകന്ന ബന്ധുവായ മുൻ കലക്ടർ ഉൾപ്പെടെയുള്ളവർ സ്വത്ത് തട്ടിയെടുക്കാൻ സംഘം ചേർന്ന് ഗൂഢാലോചന നടത്തിയതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ പശ്ചാത്തലത്തിലാണ് വസ്തുവിന്‍റെ ഇടപാടുകൾ തടഞ്ഞു കൊണ്ടുള്ള ജില്ലാ കൈം ബ്രാഞ്ചിന്‍റെ നീക്കം.

Tags:    

Similar News