ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ല: മുസ്‌ലിം സംഘടനാ നേതാക്കള്‍

പൗരന്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാവില്ല. തുല്യനീതി ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ഈ നിയമഭേദഗതി. മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്ന പക്ഷം പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് കീഴൊതുങ്ങി ജീവിക്കണമെന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.

Update: 2019-12-12 13:36 GMT

തിരുവനന്തപുരം: കഴിഞ്ഞദിവസം പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി. സംഘപരിവാറിന്റെ വംശീയ അജണ്ടകളുടെ ഭാഗമാണ് ഈ നിയമ ഭേദഗതി. പൗരന്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാവില്ല. തുല്യനീതി ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ഈ നിയമഭേദഗതി. മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്ന പക്ഷം പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് കീഴൊതുങ്ങി ജീവിക്കണമെന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. അധികാരമുപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ പോലും തങ്ങളുടെ വര്‍ഗീയ അജണ്ടകളുടെ ഭാഗമാക്കുകയാണ് ബിജെപി സര്‍ക്കാര്‍.

ചരിത്രവസ്തുതകളെയും തെളിവുകളെയും ആധാരമാക്കാതെ ഐതിഹ്യാധിഷ്ഠിതമായ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ബാബരി കേസ് വിധി ഇതിനുദാഹരണമാണ്. ഇപ്പോള്‍ പൗരത്വം സംബന്ധിച്ച നിയമനിര്‍മാണത്തിലും പരമോന്നത സഭകളില്‍ മതമാണ് ഭരണഘടനയേക്കാള്‍ മേല്‍ക്കൈ നേടുന്നത്. സുപ്രിംകോടതിയുടെ മുമ്പാകെ ഈ കേസ് എത്തിയിരിക്കുന്നു. ഭരണഘടനയെ വീണ്ടെടുക്കാന്‍ ഈ ഭേദഗതി റദ്ദുചെയ്യാന്‍ സുപ്രിംകോടതിക്ക് കഴിയേണ്ടതുണ്ട്. സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുകയാണെന്നും അതിനാല്‍ എത്രയുംവേഗം രേഖകള്‍ കണ്ടെടുത്ത് ഭാവി സുരക്ഷിതമാക്കണമെന്നുമുള്ള അര്‍ഥത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം ഒരു രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കം ഇപ്പോള്‍ ആരംഭിച്ചിട്ടില്ല. നിക്ഷിപ്ത കേന്ദ്രങ്ങളുടെ വ്യാജപ്രചരണമാണ് നടക്കുന്നത്.

ഓരോ 10 വര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള നാഷനല്‍ പോപുലേഷന്‍ രജിസ്റ്റര്‍ (എന്‍ പിആര്‍) തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള സര്‍വേയാണ്. ആ പ്രവര്‍ത്തനത്തെ ആധാറുമായി ലിങ്കുചെയ്യുന്നുവെന്നതില്‍ കവിഞ്ഞ് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാതിരിക്കാനുള്ള ഏകമാര്‍ഗം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളാണ്. അത്തരം നീക്കങ്ങളോട് സഹകരിക്കാതിരിക്കല്‍ തന്നെയാണ് അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗം. മഹല്ലുതലങ്ങളിലും വിഭാഗീയതകള്‍ മാറ്റിവച്ച് സംഘടനകള്‍ സംയുക്തമായും സമരപരിപാടികളുമായി രംഗത്തിറങ്ങുകയാണ് വേണ്ടത്. എല്ലാവരും ഒന്നുചേര്‍ന്നുകൊണ്ടുള്ള ജനാധിപത്യപരമായ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനാവൂ. പൗരത്വവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളുമായി സഹകരിക്കില്ലെന്ന് തീരുമാനിക്കാന്‍ വെള്ളിയാഴ്ച പള്ളികളില്‍ ഇമാമുമാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

ടി അബ്ദുറഹ്മാന്‍ ബാഖവി (സംസ്ഥാന പ്രസിഡന്റ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍)

അബ്ദുല്‍ ശുക്കൂര്‍ അല്‍ഖാസിമി (മെംബര്‍, ആള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ്)

കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി (സംസ്ഥാന പ്രസിഡന്റ്, കെഎംവൈഎഫ്)

അഡ്വ: എ പൂക്കുഞ്ഞ് (സംസ്ഥാന പ്രസിഡന്റ്, ജമാഅത്ത് കൗണ്‍സില്‍)

ഇ എം സുലൈമാന്‍ മൗലവി (പ്രസിഡന്റ്, അല്‍കൗസര്‍ ഉലമ കൗണ്‍സില്‍)

പി എം എസ് ആറ്റക്കോയാ തങ്ങള്‍, മണ്ണാര്‍ക്കാട് (വര്‍ക്കിങ് പ്രസിഡന്റ്, അജ്‌വ)

പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി (സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം സംയുക്തവേദി)

അര്‍ഷദ് മൗലവി അല്‍ഖാസിമി (സംസ്ഥാന വൈസ് പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്)

പാനിപ്ര ഇബ്‌റാഹിം മൗലവി (പ്രസിഡന്റ്, ഖാസി ഫോറം)

സൈനുദ്ദീന്‍ മൗലവി (ജന: സെക്രട്ടറി, അല്‍ഹാദി അസോസിയേഷന്‍)

എ എം നദ്‌വി (സെക്രട്ടറി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്)

വി എച്ച് അലിയാര്‍ മൗലവി അല്‍ഖാസിമി

മുവാറ്റുപുഴ അഷ്‌റഫ് മൗലവി

കട്ടപ്പന നാസറുദ്ദീന്‍ മൗലവി

ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി

ഷിഫാര്‍ മൗലവി അല്‍ കൗസരി

ഫിറോസ് ഖാന്‍ ബാഖവി പൂവച്ചല്‍ 

Tags: