ഉപതിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഇന്നുചേരും

സിറ്റിങ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും നേരിട്ട അപ്രതീക്ഷിത തോൽവിയും എറണാകുളത്ത് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതും കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാക്കിയിട്ടുണ്ട്.

Update: 2019-10-28 07:15 GMT

തിരുവനന്തപുരം: ആറ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരത്ത് ചേരും. കോട്ടകൾ നഷ്ടമായ സ്ഥിതിയിലാണ് കോൺഗ്രസ്സും കേരള കോൺഗ്രസ്സും യോഗത്തിനെത്തുന്നത്. സിറ്റിങ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും നേരിട്ട അപ്രതീക്ഷിത തോൽവിയും എറണാകുളത്ത് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതും കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ദയനീയ തോൽവിയിലും നേതാക്കളുടെ പരസ്യപ്പോരിലും കോൺഗ്രസിനെതിരെ ഘടകകക്ഷികൾ കടുത്ത വിമർശനം ഉന്നയിക്കും. ജോസ് കെ മാണി - ജോസഫ് തർക്കത്തെ തുടർന്ന് പാലായിൽ യുഡിഎഫിന് നേരിട്ട തോൽവിയും കടുത്ത വിമർശനങ്ങൾക്ക് കാരണമാവും. പാലാ ഫലം വന്നശേഷം മുന്നണി യോഗം ചേർന്നിരുന്നില്ല. ജോസഫ്- ജോസ് തമ്മിലടിയിൽ പാലാ നഷ്ടമാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ കോന്നിയിലും വട്ടിയൂർക്കാവിലും നേരിട്ട തിരിച്ചടി കോൺഗ്രസിന്റെ വിമർശനങ്ങളുടെ മുനയൊടിക്കും. മാത്രമല്ല, പരസ്യവിമർശനം പാടില്ലെന്ന വിലക്ക് ലംഘിച്ച് നേതാക്കൾ പോരു തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ ഘടകകക്ഷികൾ ശക്തമായ വിമർശനം ഉന്നയിക്കുമെന്നുറപ്പാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച ജയം നൽകിയ ആത്മവിശ്വാസം കോൺഗ്രസിലെയും കേരള കോൺഗ്രസ്സിലെയും തമ്മിലടി മൂലം കളഞ്ഞുകുളിച്ചെന്നാണ് ലീഗിന്റെ അഭിപ്രായം. ആർഎസ്എപിയും അതൃപ്തരാണ്. 

Tags:    

Similar News