യുഎപിഎ അറസ്റ്റ്: സര്‍ക്കാരിനെതിരെ വിമര്‍ശനമില്ല; പിബി എന്നാൽ ഹൈക്കമാന്റ് അല്ലെന്ന് പിണറായി
പിബിയില്‍ നിന്ന് വിമര്‍ശനം കേട്ടാണ് താങ്കള്‍ ഇവിടെ വന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്ന പി ടി തോമസിന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വിശദീകരിച്ചു. പിബിയില്‍ നിന്ന് വിമര്‍ശനം കേട്ടാണ് താങ്കള്‍ ഇവിടെ വന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്ന പി ടി തോമസിന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട. പിബി എന്നാല്‍ വളരെ ശക്തമാണ്. പിബി ഹൈക്കമാന്റ് അല്ല. സിപിഎമ്മില്‍ എല്ലാവരും പാര്‍ട്ടി മേല്‍ഘടകത്തെ അനുസരിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ പിബി എടുത്ത ശക്തമായ നടപടികള്‍ ഓര്‍മ്മയില്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയം നിയമപരമായി സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിബിയില്‍ വിശദീകരിച്ചെങ്കിലും അംഗങ്ങളില്‍ ചിലര്‍ ആ നിലപാടില്‍ അതൃപ്തി അറിയിച്ചെന്നായിരുന്നു വാര്‍ത്ത. ഇതാണ് പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചത്.