ട്വന്റി-20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ട്വന്റി-20 യിൽ ചേർന്നു
ട്വന്റി-20ക്ക് ബിജെപിയുമായി ബാന്ധവമുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്റി-20യുടെ ഉപദേശക സമിതി ചെയര്‍മാനാകും. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ട്വന്റി-20യില്‍ ചേരും. ഇന്നത്തെ സ്ഥാനാർത്ഥി പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു.
കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ.ജോസ് ജോസഫ് മത്സരിക്കുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു ജോസ് ജോസഫ്.
കുന്നത്തുനാട് - ഡോ സുജിത്ത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ - ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ - സി എന്‍ പ്രകാശ്, വൈപ്പിന്‍ - ജോബ് ചക്കാലക്കല്‍ എന്നിവരും മൽസരിക്കും. ട്വന്റി-20 യുടെ അപേക്ഷയിൻമേൽ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ കേന്ദ്ര സേനയെ ഇറക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിരുന്നു.
മുൻ ഉപദേശക സമിതി ചെയർമാൻ ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നിരുന്നു. ട്വന്റി-20ക്ക് ബിജെപിയുമായി ബാന്ധവമുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. തദ്ദേശത്തിരഞ്ഞെടുപ്പിൽ നിരവധി ബിജെപി പ്രവർത്തകർ വിവിധ പഞ്ചായത്തുകളിൽ ട്വന്റി-20യുടെ സ്ഥാനാർത്ഥികളായി മൽസരിച്ച് ജയിച്ചിരുന്നു.
