സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും

സംസ്ഥാനത്തെ വിവിധ മല്‍സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോകും. ചെറിയ ബോട്ടുകള്‍ നാളെ ഉച്ചകഴിയുന്നതോടെ മടങ്ങിയെത്തും. ബോട്ടുകളിലും ചെറുവള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കിയിടുണ്ട്.

Update: 2019-07-31 07:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മല്‍സ്യതൊഴിലാളികള്‍. അതേസമയം, രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മല്‍സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ ഏന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ബോട്ടുകളുടേയും വലയടക്കമുള്ള മറ്റ് സാമഗ്രികളുടേയും അറ്റകുറ്റപ്പണികളും പെയിന്റിങ്ങുമൊക്കെയായി ഹാര്‍ബറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ സജീവമായിക്കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ മല്‍സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോകും. എന്നാല്‍ മല്‍സ്യലഭ്യത കുറവാകുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്. ബോട്ടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളിലും അനുബന്ധ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ഐസ് പ്ലാന്റ് തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കും ഇനി പ്രതീക്ഷയുടെ നാളുകളാണ്.

ഇന്ന് അര്‍ധരാത്രി മുതല്‍ മീന്‍പിടിക്കാന്‍ പോകുന്ന ചെറിയ ബോട്ടുകള്‍ നാളെ ഉച്ചകഴിയുന്നതോടെ മടങ്ങിയെത്തും. ബോട്ടുകളിലും ചെറുവള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കിയിടുണ്ട്. എന്നാല്‍ മല്‍സ്യതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്തുള്ള വിവരശേഖരണവും ബയോമെട്രിക് കാര്‍ഡ് വിതരണവും ഇനിയും പൂര്‍ത്തിയായിട്ടില്ല.

അതേസമയം, മല്‍സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് ഫീസ് അടക്കമുള്ളവ വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധവും ശക്തമാണ്. ചെറിയ വള്ളങ്ങള്‍ക്ക് 200ല്‍നിന്ന് 2001 രൂപയായും വലിയ വള്ളങ്ങള്‍ക്ക് 5000ല്‍ നിന്ന് 52,500 രൂപയിലേക്കുമാണു വര്‍ധനവ്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് ശേഷം മാത്രമേ ബോട്ടുകള്‍ മീന്‍പിടിക്കാന്‍ പാടുള്ളു എന്ന പുതിയ നിര്‍ദേശവുമുണ്ട്. ലൈസന്‍സ് ഫീസിന്റെ പത്തിരിട്ടിയിലധികമുള്ള വര്‍ധനവ് വലിയ പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.  

Tags:    

Similar News