തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ
നഗരസഭയിലെ 7 കൗൺസിലർമാർക്കും മേയറോടൊപ്പം യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും ജീവനക്കാരും ക്വാറന്റീനിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ സ്വയം നിരീക്ഷണത്തിൽ പോയത്.
നഗരസഭയിലെ 7 കൗൺസിലർമാർക്കും മേയറോടൊപ്പം യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും ജീവനക്കാരും ക്വാറന്റീനിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
കെ മുരളീധരൻ എംഎൽഎയോട് ക്വാന്റീനിൽ പോകാൻ പറഞ്ഞ സർക്കാർ യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും തലസ്ഥാനത്തെ മേയറെ ക്വാറന്റീനിൽ ആക്കാത്തത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.
ഉള്ളൂർ, വട്ടിയൂർക്കാവ് സബ് ഓഫീസുകൾ അടച്ചിട്ടും മേയർ തലസ്ഥാനത്ത് കറങ്ങി നടക്കുന്നു എന്നായിരുന്നു ആക്ഷേപം. തുടർന്നാണ് കൊവിഡ് പരിശോധനക്ക് വിധേയമായതിന് ശേഷം മേയർ നിരീക്ഷണത്തിൽ പോയത്.