തലസ്ഥാനത്തെ അഗ്‌നിബാധ: സുരക്ഷാസംവിധാനം ഇല്ലായിരുന്നുവെന്ന്; കോടികളുടെ നഷ്ടം
തീപ്പിടുത്തത്തില്‍ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ കുറിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തീപ്പിടിത്തമുണ്ടായ ചെല്ലം അബ്രല്ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ പ്രസാദ് പറഞ്ഞു. സ്റ്റോക്കുകള്‍ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാന്‍ പ്രയാസമുണ്ടാക്കിയെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീപ്പിടുത്തത്തില്‍ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ കുറിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്.
ഇന്ന് രാവിലെ 9.45ഓടെയാണ് തീപ്പിടുത്തം ഉണ്ടായത്. ചെല്ലം അബ്രല്ലാ മാര്‍ട്ടില്‍ ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. ഇരുനിലകെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും തിങ്ങി നില്‍ക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം പടര്‍ന്നു. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം 12ഓളം ഫയര്‍ എന്‍ജിനുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂനിറ്റുകളെത്തിയിരുന്നു.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഗരത്തില്‍ വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാന്‍ഫോര്‍ഡമറുകള്‍ കെഎസ്ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, സി ദിവാകരന്‍, മേയര്‍ വി കെ പ്രശാന്ത് അടക്കം ജനപ്രതിനിധികളുടെ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു.