എആര്‍ ക്യാംപിലെ ആദിവാസി പോലിസുകാരന്റെ ആത്മഹത്യ; ഏഴ് പോലിസുകാര്‍ കീഴടങ്ങി
പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവര്‍ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ഏഴുപേരെയും സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പോലിസുകാര്‍ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു.
പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലിസുകാരനായ കുമാര്‍ ജീവനൊടുക്കിയ കേസില്‍ കുറ്റക്കാരാനയ ഏഴ് പോലിസുകാര്‍ കീഴടങ്ങി. എന്‍ റഫീഖ്, എം മുഹമ്മദ് ആസാദ്, എസ് ശ്രീജിത്ത്, കെ വൈശാഖ്, വി ജയേഷ്, കെ സി മഹേഷ്, പ്രതാപന്‍ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവര്‍ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ഏഴുപേരെയും സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പോലിസുകാര്‍ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു. ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങാന്‍ തയ്യാറായത്. കൂടാതെ ക്യാംപ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് സുരേന്ദ്രനെയും സസ്‌പെന്റ് ചെയ്തിരുന്നു.
ജൂലൈ 31ന് വിരമിച്ച ഇയാളെ പിന്നീട് അറസ്റ്റുചെയ്തു. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കുമാര്‍ ആത്മഹത്യ ചെയ്തത് മാനസികപീഡനം മൂലമാണെന്ന ആരോപണവുമായി ഭാര്യയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ആദിവാസിയായതിനാല്‍ പോലിസ് ക്യാംപില്‍ ജാതിവിവേചനം അനുഭവിച്ചിരുന്നുവെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദനമേറ്റെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ നിയോഗിച്ചു. പോലിസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജൂലൈ 25നാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനില്‍നിന്ന് വീണ് മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തുന്നത്.