ത്രികോണപ്പോരിന് തയ്യാറെടുത്ത് വട്ടിയൂര്‍ക്കാവ്
കെ. മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് പോയതോടെ ഒഴിവ് വന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റ് വീണ്ടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. മണ്ഡലത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ മുന്നണികള്‍ കൂടിയാലോചന തുടങ്ങി.
തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റ് നിയമസഭാ സീറ്റുകള്‍ക്കൊപ്പം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണപ്പോരിന് വട്ടിയൂര്‍ക്കാവ് വേദിയാകും. കെ. മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് പോയതോടെ ഒഴിവ് വന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റ് വീണ്ടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. മണ്ഡലത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ മുന്നണികള്‍ കൂടിയാലോചന തുടങ്ങി. കഴിഞ്ഞ രണ്ടു തവണ തുടര്‍ച്ചയായി എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ ഏറെ ശ്രദ്ധ നല്‍കി പരിപാലിച്ചിരുന്ന മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മണ്ഡലം ബാലികേറാമലയല്ലെന്നാണ് ഇടതുമുന്നണിയുടേയും ബി.ജെ.പിയുടേയും വിലയിരുത്തല്‍.
എന്‍.എസ്.എസ് നിലപാടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സ്വാധീനിക്കും. ഭരണസിരാകേന്ദ്രത്തോട് അടുത്തുകിടക്കുന്ന മണ്ഡലം ഏതുവിധേനയും പിടിച്ചെടുക്കാനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരിട്ടുതന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കും.
തിരുവനന്തപുരം നോര്‍ത്തായിരുന്ന മണ്ഡലം വട്ടിയൂര്‍ക്കാവായ ശേഷം 2011ലും 2016ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കെ. മുരളീധരന്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ ഒന്നാം സ്ഥാനത്തെത്തിയ തലസ്ഥാനത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു..
നേമത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പി കരുത്തനായ പോരാളിയിലൂടെ വട്ടിയൂര്‍ക്കാവും പിടിക്കാനുള്ള ഒരുക്കത്തിലാണ്. വിശേഷിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍. കഴിഞ്ഞ മൂന്ന് പൊതുതിരഞ്ഞെടുപ്പിലും ഇവിടെ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേട് മാറ്റാനും പഴയ തിരുവനന്തപുരം നോര്‍ത്തിലെ വിജയഗാഥകള്‍ ആവര്‍ത്തിക്കാനും സി.പി.എമ്മും എല്‍.ഡി.എഫും കടുത്ത പോരാട്ടം കാഴ്ച വയ്ക്കുമെന്നുറപ്പ്. മണ്ഡലം നിലവില്‍ വന്ന ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് അനുകൂലമായിരുന്നു മണ്ഡലത്തിന്റെ വിധിയെഴുത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. അതിനാല്‍ത്തന്നെ സ്ഥാനാര്‍ത്ഥിമോഹികളുടെ ബാഹുല്യവുമുണ്ട്. മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹന്‍കുമാര്‍, മുന്‍ എം.പി കെ. പീതാംബരക്കുറുപ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ശാസ്തമംഗലം മോഹന്‍, യൂത്ത് കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ് എന്നിവരാണ് ഐ ഗ്രൂപ്പിന്റെ കുത്തകമണ്ഡലത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തുള്ളത്. എ ഗ്രൂപ്പില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, മുന്‍ എം.എല്‍.എ മാരായ പാലോട് രവി, തമ്പാനൂര്‍ രവി, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് എന്നിവരും രംഗത്തുണ്ട്.
കഴിഞ്ഞ തവണ ഏഴായിരത്തോളം വോട്ടുകള്‍ക്ക് കൈവിട്ട മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കാനുള്ള ആലോചനയിലാണ് ബി.ജെ.പി. അതിനാല്‍ത്തന്നെ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നു വ്യക്തമാക്കിയ കുമ്മനം രാജശേഖരനെ നിര്‍ബന്ധിച്ച് കളത്തിലിറക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. ജയിക്കാന്‍ വേണ്ടിത്തന്നെയാകണം ഉപതിരഞ്ഞെടുപ്പുകളെ സമീപിക്കേണ്ടതെന്ന വ്യക്തമായ സന്ദേശം കേന്ദ്രനേതൃത്വം നല്‍കിക്കഴിഞ്ഞു. ഏതെങ്കിലും കാരണവശാല്‍ കുമ്മനം ഒഴിവാകുകയാണെങ്കില്‍ സംസ്ഥാന സമിതി അംഗം വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ എന്നിവരിലൊരാളാകും സ്ഥാനാര്‍ത്ഥി
വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍മൂന്ന് മുന്നണികള്‍ക്കും ലഭിച്ച വോട്ട്:
2014 ലോക് സഭ
ഒ. രാജഗോപാല്‍ (ബി.ജെ.പി) 43,589
ഡോ. ശശി തരൂര്‍ (കോണ്‍ഗ്രസ്) 40,663
ബെന്നറ്റ് എബ്രഹാം (സി.പി.ഐ) 27,504
2016 നിയമസഭ
കെ. മുരളീധരന്‍ (കോണ്‍ഗ്രസ്) 51322
കുമ്മനം രാജശേഖരന്‍ (ബി.ജെ.പി) 43700
ടി .എന്‍. സീമ (സി.പി.എം) 40411
2019 ലോക്‌സഭ
ഡോ. ശശി തരൂര്‍ (കോണ്‍ഗ്രസ്) 53545
കുമ്മനം രാജശേഖരന്‍ (ബി.ജെ.പി) 50709
സി. ദിവാകരന്‍ (സി.പി.ഐ) 29414.

