മരം കൊള്ള: അന്വേഷിക്കേണ്ടത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഹമീദ് വാണിയമ്പലം

Update: 2021-06-18 09:12 GMT

മരംകൊള്ളയുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: 2020 ഒക്ടോബറില്‍ ഇറങ്ങിയ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന്റെ മറവില്‍ കേരളമാകെ നടന്നത് മരം കൊള്ളയാണെന്നും ഇതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മരം കൊള്ളയെ സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിരവധിയിടങ്ങളില്‍ ഉത്തരവിന്റെ മറപിടിച്ച് നടന്ന മരം കൊള്ളയെ മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന 15 കോടിയുടെ മരം മുറിച്ച് കടത്തിയ കേസായി ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

    അന്വേഷണം ആദിവാസികളടക്കമുള്ള പട്ടയമുടമകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. വനം-റവന്യൂ വകുപ്പകളുടെ വ്യക്തമായ നിയമ ലംഘനമാണ് നടന്നത്. ഇരു വകുപ്പുകളും ഭരിച്ചിരുന്ന സിപിഐ മന്ത്രിമാരോ രാഷ്ട്രീയ നേതൃത്വമോ അറിയാതെ ദൂരവ്യപകമായ പ്രത്യാഘാതങ്ങളുള്ള ഇത്തരമൊരു ഉത്തരവ് ഇറങ്ങാനിടയില്ല. മുഖ്യമന്ത്രിയും ഇടതു നേതാക്കളും ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. വിവാദ കേസുകള്‍ നിരന്തരം അട്ടിമറിച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ഏകോപന ചുമതല ഏല്‍പിച്ചത് കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. സാമൂഹിക നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പാന്‍ഡമിക് സാഹചര്യം മുതലെടുത്ത് കേരളം മുഴുവന്‍ കൊള്ളയടിക്കാനുള്ള നീക്കമാണ് മാഫിയകളെ സഹായിക്കുക വഴി ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി എച്ച് ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ സംസാരിച്ചു.

Tags:    

Similar News