സ്വപ്‌നയും റമീസും ചികിത്സ തേടിയ സംഭവം: ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി; ഫോണിൽ സംസാരിച്ചതിലും അന്വേഷണം
നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ ടി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയത് വിവാദമായിരുന്നു.
തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഒരേസമയം ആശുപത്രിയിൽ ചികിത്സ നൽകിയ സംഭവത്തിൽ ജയിൽ മേധാവി റിപ്പോർട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കൽ ഓഫീസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കൽ കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം. അതിനിടെ, സ്വപ്ന ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു നഴ്സിന്റെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായും സൂചനയുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ ടി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയത് വിവാദമായിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്.
നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയിൽ തുടരാൻ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വീണ്ടും നെഞ്ചുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.