ഗതാഗത നിയമലംഘനം: പിഴ കുറയ്ക്കുന്നത് സംബന്ധിച്ച്‌ 16ന് ചര്‍ച്ച

മദ്യപിച്ചു വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ്, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം എന്നിവയ്ക്കുള്ള പിഴത്തുക അതേപോലെ നിലനിര്‍ത്തി ബാക്കിയെല്ലാം പകുതിയാക്കി കുറയ്ക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എത്രകുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം വന്നശേഷം നിശ്ചയിക്കും.

Update: 2019-09-13 06:33 GMT

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ച 16ന് നടക്കും. ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് എത്രത്തോളം പിഴകുറയ്ക്കാനാകുമെന്നതിനെക്കുറിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 16ന് ഗതാഗത സെക്രട്ടറി, കമ്മിഷണര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തും.

പിഴത്തുക സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഉത്തരവ് അടുത്ത പ്രവൃത്തിദിനമായ 16ന് മുമ്പ് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പുതിയ തീരുമാനം എടുക്കുന്നതു വരെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴ ഈടാക്കില്ല. എന്നാല്‍ ബോധവല്‍ക്കരണം തുടരും.

മദ്യപിച്ചു വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ്, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം എന്നിവയ്ക്കുള്ള പിഴത്തുക അതേപോലെ നിലനിര്‍ത്തി ബാക്കിയെല്ലാം പകുതിയാക്കി കുറയ്ക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എത്രകുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം വന്നശേഷം നിശ്ചയിക്കും. ഇതിനായി വിജ്ഞാപനം ഇറക്കണം. കേന്ദ്രനിര്‍ദ്ദേശംകൂടി കണക്കിലെടുത്ത് ഇതിനായുള്ള കരട് മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കും. തിങ്കളാഴ്ച ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ ഈ കരട് ചര്‍ച്ചചെയ്യും. തുടര്‍ന്നു മുഖ്യമന്ത്രിയുമായും എല്‍.ഡി.എഫുമായും ചര്‍ച്ചയ്ക്കുശേഷം വിജ്ഞാപനമിറക്കും.

Tags: