താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതല്‍ വാഹനങ്ങള്‍ കയറ്റിവിടും

Update: 2025-08-29 13:46 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങള്‍ക്ക് അനുവാദം നല്‍കുകയുള്ളൂ. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചുരത്തില്‍ നിരീക്ഷണം തുടരും. കൂടാതെ കോഴിക്കോട് നിന്നും റഡാറുകള്‍ എത്തിച്ച് പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. കലക്ടറുടെ യോഗത്തില്‍ പോലിസ്, ഫയര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ആധുനിക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ എന്നുമാണ് കലക്ടര്‍ അറിയിച്ചത്. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്നും മന്ത്രി അറിയിച്ചിരുന്നു. നിലവില്‍ ചെറിയ വാഹനങ്ങള്‍ മാത്രമേ രാവിലെ കടത്തിവിട്ടിരുന്നുള്ളൂ.