ഏഴ് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട്‌പേര്‍ പിടിയില്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ കാറില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കൊണ്ടുനടന്നു വില്പന നടത്തിവന്ന ഇവരെ നാളുകളായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

Update: 2020-05-22 18:45 GMT

തിരുവനന്തപുരം: സ്‌റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിച്ചതിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശപ്രകാരം ആറന്മുള പോലിസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം കട നടത്തുന്ന ഉദയ സ്‌റ്റോഴ്‌സ് ഉടമ തമിഴ്‌നാട് സ്വദേശി ആറന്മുള കീഴുകര ഉദയാ സദനം വീട്ടില്‍ രാജ്കുമാര്‍ (47), ഇയാളുടെ കൂട്ടാളി കുറുന്താര്‍ പോരൂര്‍ പുത്തന്‍വീട്ടില്‍ സുബീഷ് (27)എന്നിവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിക്കൊണ്ടു വരവെ പോലിസിന്റെ പിടിയിലായത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ കാറില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കൊണ്ടുനടന്നു വില്പന നടത്തിവന്ന ഇവരെ നാളുകളായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

ഏഴു ലക്ഷത്തോളം വിലവരുന്ന 4500 ഓളം പാക്കറ്റുകള്‍ കാറില്‍ നിന്നും കണ്ടെടുത്തു. കൂടാതെ വില്പനനടത്തിയ വകയായി ലഭിച്ച രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയും കണ്ടെടുത്തു. തമിഴ്‌നാട്ടില്‍നിന്നും സ്ഥിരമായി നിരോധിത പുകയില ഉല്പന്നങ്ങള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിറ്റുവരികയാണ് സംഘം.

തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി കീഴുകരയില്‍ താമസിച്ചുവരികയാണ്. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലിസ് സംഘത്തില്‍ ആറന്മുള ഇന്‍സ്‌പെക്ടറെ കൂടാതെ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്്.ഐ രെഞ്ചു, രാധാകൃഷ്ണന്‍, എ.എസ്സ്. ഐ വില്‍സണ്‍, ഹരികുമാര്‍, സിപിഒ ശ്രീരാജ് എന്നിവരും ആറന്മുള എസ്സ് ഐ ദിജേഷ്, വേണു, എ.എസ്.ഐ പ്രസാദ്, സിപിഒ ജോബിന്‍ എന്നിവരുമുണ്ടായിരുന്നു. 

Tags:    

Similar News