സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെരുമാറ്റച്ചട്ടം കർശനമാക്കാൻ തീരുമാനം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.

Update: 2020-07-20 07:45 GMT

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെരുമാറ്റച്ചട്ടം കർശനമാക്കാൻ പാർട്ടി തീരുമാനം. ഇതിൻ്റെ ഭാഗമായി മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുകളുടെ യോഗം ഈമാസം 23ന് ചേരും. സ്വർണ്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.

നേരത്തെ കൃത്യമായ നിയന്ത്രണം പാർട്ടിക്ക് സ്റ്റാഫിനു മേൽ ഉണ്ടായിരുന്നു. ഇടക്കാലത്ത് അത്തരമൊരു നിയന്ത്രണം കുറഞ്ഞുവെന്ന വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം വിളിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടപ്പാക്കിയെന്ന വിമർശനം പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പാർട്ടി കർശനമായി ഇടപെടാനാണ് തീരുമാനം.

Tags: