ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ പിടികൂടി; കൂട്ടിലാക്കി പ്രത്യേകവാഹനത്തില്‍ തേക്കടിയിലേക്ക്

Update: 2025-03-17 06:52 GMT

വണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ ജനവാസമേഖലയില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തില്‍ തേക്കടിയിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെവച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.

രണ്ടുദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു.ഞായറാഴ്ച നടത്തിയ പരിശോധനയില്‍, കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ച ഏറെ വൈകിയും വനപാലകര്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനാകാതെവന്നതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെതന്നെ വനംവകുപ്പ് സംഘം സ്ഥലത്തേക്ക് എത്തിയശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു. ഡ്രോണ്‍ ഉള്‍പ്പടെ ഉപയോ?ഗിച്ചായിരുന്നു തിരച്ചില്‍.

ഞായറാഴ്ച രാവിലെമുതല്‍ത്തന്നെ ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്. അരുണ്‍കുമാര്‍, ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.എസ്. സുരേഷ്ബാബു, എല്‍.ആര്‍. തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ഹരിലാല്‍, ബെന്നി ഐക്കര എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പുസംഘം സ്ഥലത്ത് ക്യാംപുചെയ്തായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.