മഴയും ഉരുള്‍പൊട്ടലും; മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് വനത്തില്‍ കുടുങ്ങി

തണ്ടര്‍ബോള്‍ട്ട് സേനയിലെ 12 പേരാണ് വനത്തില്‍ കുടുങ്ങിയത്. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ബാവലി പുഴയിലൂടെ വനത്തില്‍ പ്രവേശിച്ച് തണ്ടര്‍ബോള്‍ട്ട് സേനയെ ഇക്കരെ എത്തിച്ചു.

Update: 2019-07-21 18:20 GMT

അമ്പായത്തോട്: മാവോവാദികളെ തിരഞ്ഞ് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ച തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ വനത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച്ച രാവിലെയാണ് തണ്ടര്‍ബോള്‍ട്ട് സേന വനത്തിനുള്ളില്‍ പ്രവേശിച്ചത്. കനത്ത മഴയും വനത്തിനുള്ളിലുണ്ടായ ഉരുള്‍പൊട്ടലും മൂലം വനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ വരികയായിരുന്നു. എന്നാല്‍ ഇവര്‍ വനത്തിനുള്ളില്‍ അകപ്പെട്ട കാര്യം ഏറെ വൈകിയാണ് പോലിസും നാട്ടുകാരും അറിഞ്ഞത് .

വനത്തിനുള്ളിലെ കുടകന്‍പുഴയില്‍ ഒഴുക്ക് ശക്തമായതോടെയാണ് ഇവര്‍ക്ക് ഇക്കരെ കടക്കാനുള്ള വഴിയടഞ്ഞത്. ഇതോടെ പോലിസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ബാവലി പുഴയിലൂടെ വനത്തില്‍ പ്രവേശിച്ച് തണ്ടര്‍ബോള്‍ട്ട് സേനയെ ഇക്കരെ എത്തിച്ചു. തണ്ടര്‍ബോള്‍ട്ട് സേനയിലെ 12 പേരാണ് വനത്തില്‍ കുടുങ്ങിയത്. വനത്തിനുള്ളിലേക്ക് പോകുമ്പോള്‍ കുടകന്‍ പുഴയില്‍ വെള്ളം ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി മഴ പെയ്തതുമൂലം തിരിച്ചുവന്നപ്പോള്‍ പുഴ കരകവിഞ്ഞൊഴുകി. കേളകം, പേരാവൂര്‍ പോലിസ് സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഇവര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്. ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ രാത്രി 9.30 ഓടെ വനത്തില്‍ കുടുങ്ങിയവരെ ബാവലിപ്പുഴക്കിക്കരെ എത്തിച്ചു. സി ശശി, ഇ സുധീര്‍, വി വി ഫ്രാന്‍സിസ്, അനീഷ് മാത്യു, കെ അനൂപ്, എപി ആഷിക്,

ബെന്നി സേവ്യര്‍, പി.വി അനോഗ് , സി കെ രാരിഷ്, കെ പി നിരൂപ്, കെ എം ബിനു, കെ അനുരൂപ്, ഇ കെ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.




Tags: