തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ ദുരന്തം; മൂന്നുപേരെ തിരിച്ചറിഞ്ഞു

Update: 2026-04-21 17:52 GMT

തൃശ്ശൂര്‍: പൂരം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശിയായ സുദര്‍ശനന്‍ (54), പാലക്കാട് കുമരനെല്ലൂര്‍ മാടിപ്പുറം സ്വദേശിയായ വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശിയായ സുവിന്‍ (40) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അപകടത്തിന് പിന്നാലെ കാണാതായവര്‍ക്കായി സമീപത്തെ കുളങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചതിനാല്‍ ഇവ തിരിച്ചറിയുന്ന നടപടിക്രമങ്ങള്‍ ഏറെ പ്രയാസകരമായി തുടരുകയാണ്.

തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടര്‍മാരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. തങ്ങളുടെ ഉറ്റവരെക്കുറിച്ച് വിവരങ്ങള്‍ അറിയാന്‍ നിരവധി ആളുകളാണ് ആശുപത്രി പരിസരത്ത് ആശങ്കയോടെ കാത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി മോര്‍ച്ചറിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് പോലിസാണ് കേസെടുത്തത്.