11 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

പോലിസിന്റെയും മറ്റുളളവരുടെയും ശ്രദ്ധ മാറ്റുന്നതിനും ആരെങ്കിലും വാഹന പരിശോധനയ്ക്ക് വരികയാണെങ്കിൽ ഭയപ്പെടുത്തുന്നതിനുമായി അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെയും സർജിക്കൽ ബ്ലേഡും ഇവരുടെ വാഹനത്തിലുണ്ടായിരുന്നു.

Update: 2022-07-19 17:17 GMT

അരൂര്‍: അരൂരില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അരൂര്‍ പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മൊത്തം 11 ലക്ഷം വിലവരുന്ന180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്. തമിഴ്‌നാട് നീലഗിരി എരുമാട് സ്റ്റെഫിന്‍ (25), കാസര്‍കോട് തൃക്കരിപ്പൂർ ഇളമ്പച്ചി, പുറോക്കോട് മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍ കൊഴുമ്മല്‍ അഖില്‍ (25) എന്നിവരാണ് പിടിയിലായത്. എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

വാഹനത്തിൽ ഒളിപ്പിച്ച നിലയിലും ഇവരുടെ പോക്കറ്റിലും നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. പോലിസിന്റെയും മറ്റുളളവരുടെയും ശ്രദ്ധ മാറ്റുന്നതിനും ആരെങ്കിലും വാഹന പരിശോധനയ്ക്ക് വരികയാണെങ്കിൽ ഭയപ്പെടുത്തുന്നതിനുമായി അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെയും സർജിക്കൽ ബ്ലേഡും ഇവരുടെ വാഹനത്തിലുണ്ടായിരുന്നു.

നർകോട്ടിക് സെൽ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർത്തല ഡിവൈഎസ്പി വിജയന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കാറിൽ പൂച്ചാക്കൽ ഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട നടത്തുന്നതിന് പോലിസിന് സഹായകമായത്. കഴിഞ്ഞ 6 മാസമായി ജില്ലാ ആന്റിനാർകോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.

കേരളത്തിൽ എല്ലായിടത്തും സിന്തറ്റിക് ഡ്രാക്സിന് വൻ ഡിമാന്റാണെന്ന് മനസിലാക്കിയ പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ മയക്ക് മരുന്നാണ് വിപണിയിൽ കൊണ്ടുവന്ന് വിൽപ്പന നടത്തികൊണ്ടിരുന്നത്. ഒരോ പ്രാവശ്യവും കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ചിലവഴിച്ചിരുന്നത്. എംഡിഎംഎയും ഹാഷിഷ് ഓയിലും സഹിതം 11 ലക്ഷം രൂപ വില വരുന്ന മയക്ക് മരുന്നാണ് പോലിസ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.