ബാറിലെ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി പിടിയിൽ

ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട ഒമ്പത് പ്രതികളും അറസ്റ്റിലായി.

Update: 2022-07-14 17:44 GMT

തൃശൂര്‍: തളിക്കുളത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ ജിഷ്ണു, സുബീഷ്, എടത്തുരുത്തി സ്വദേശി അമൽ എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട ഒമ്പത് പ്രതികളും അറസ്റ്റിലായി.

അതുൽ, ധനീഷ്, യാസിം, അജ്മൽ ജലീൽ, അമിത് ശങ്കർ, വിഷ്ണു എന്നിവരെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാർ മറ്റൊരിടത്തേക്ക് മാറ്റിയെന്ന കുറ്റമാണ് സുബീഷിനെതിരേ ചുമത്തിയിരിക്കുന്നത്. അമലും, ജിഷ്ണുവും കേസിൽ നേരിട്ട് പങ്കെടുത്തവരാണ്.

പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് കഴിഞ്ഞ ദിവസം രാത്രി തൃശൂർ സ്വദേശി കൃഷ്ണരാജിന്റെ ഉടമസ്ഥതയിലുള്ള കൊപ്രക്കളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ കൊല്ലപ്പെട്ടത്. ബില്ലിൽ തിരിമറി നടന്നതായി ബാറുടമ കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ജീവനക്കാരാണ് ക്വട്ടേഷൻ സംഘത്തെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്.

പ്രതികളെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.