ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ കഴിയണം: ആരോഗ്യമന്ത്രി

കൂടുതല്‍ ട്രെയിനുകളും ഫ്‌ളൈറ്റുകളും വരുമ്പോള്‍ കൂടുതല്‍ കൊവിഡ് പോസിറ്റിവ് കേസിന് സാധ്യതയുണ്ട്. കര്‍ശന പരിശോധന നടത്തേണ്ടതുണ്ട്. വരുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ.

Update: 2020-05-22 07:15 GMT

തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ ട്രെയിനുകളും ഫ്‌ളൈറ്റുകളും വരുമ്പോള്‍ കൂടുതല്‍ കൊവിഡ് പോസിറ്റിവ് കേസിന് സാധ്യതയുണ്ട്. കര്‍ശന പരിശോധന നടത്തേണ്ടതുണ്ട്. വരുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ. യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

ആദ്യ രണ്ട് ഘട്ടങ്ങളില്‍ പൂര്‍ണമായി കൊവിഡ് നിയന്ത്രിച്ച് നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. 93 വയസ്സുള്ള ആളെ വരെ നമുക്ക് രക്ഷിക്കാനായി. എന്നാല്‍ പുറത്തുനിന്നുള്ളവരുടെ വരവോടെ മെയ് 7ന് ശേഷം 188 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. ആശുപത്രി ബെഡുകള്‍ നിറഞ്ഞു കവിഞ്ഞാല്‍ ഓരോരുത്തര്‍ക്കും ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ വരും. ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്കും ക്വാറന്റൈന്‍ വേണമെന്നും മന്ത്രി പറഞ്ഞു. പ്രായമായ വ്യക്തിയാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നാട്ടിലേക്ക് വരുമ്പോള്‍ തന്നെ അവശയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags: