തോമസ് ഐസക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കണം; ഗവർണർക്ക് നിവേദനം നൽകി ആർഎസ്പി

ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദേശ രാജ്യങ്ങളില്‍ നിന്നും ധനസമാഹരണം നടത്തിയത് ഭരണഘടന ലംഘനമാണ്.

Update: 2020-11-17 10:21 GMT

തിരുവനന്തപുരം: ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസിസ് ഗവര്‍ണര്‍ക്ക് ഇ മെയില്‍ വഴി നിവേദനം നല്‍കി. ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍കെ പ്രേമചന്ദ്രന്‍ എംപി, ഷിബുബേബി ജോണ്‍, ബാബു ദിവാകരന്‍ എന്നിവര്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വികസനം എന്നത് അഴിമതി നടത്താനുളള ലൈസന്‍സാണെന്ന സര്‍ക്കാര്‍ നയം അപഹാസ്യമാണ്. ഭരണഘടനാ വ്യവസ്ഥകള്‍ പാലിച്ച് ഭരണം നടത്താമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ ഭരണഘടനാ ലംഘനം നടത്തുന്നത് അതിവ ഗുരുതരമാണ്‌. കേന്ദ്ര സര്‍ക്കാരിനുളള എല്ലാ സാമ്പത്തിക അധികാരങ്ങളും സംസ്ഥാന സര്‍ക്കാരിനുമുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് കിഫ്ബിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍. ഭരണഘടന പാലിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്ന സമീപനം ന്യായികരിക്കാവുന്നതല്ലെന്നും ആര്‍എസ്പി ആരോപിച്ചു.

ഭരണഘടനാ ലംഘനം നടത്തിയത് മറച്ച് വെക്കാനാണ് ധനമന്ത്രി റിപോര്‍ട്ടിന്റെ നിജസ്ഥിതി പുറത്തുവിടാതെ കരടെന്നു കാണിച്ച് തെറ്റിദ്ധാരണ പരത്തുന്നത്. മസാലാബോണ്ടിന്റെ നിയമസാധുതയും ബോണ്ട് ഇറക്കിയതിലുളള ഭരണഘടനാ ലംഘനവും ഭരണഘടനാസ്ഥാപനമായ സിഎജി ചോദ്യം ചെയ്തതില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്നു.

ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദേശ രാജ്യങ്ങളില്‍ നിന്നും ധനസമാഹരണം നടത്തിയത് ഭരണഘടന ലംഘനമാണ്. നിയമസഭയില്‍ വയ്‌ക്കേണ്ട റിപോര്‍ട്ട് നിയമ നടപടികള്‍ പാലിക്കാതെ പരസ്യമാക്കിയ ധനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആര്‍എസ്പി ചൂണ്ടിക്കാട്ടി. ഔദ്യോഗിക രഹസ്യങ്ങള്‍ സങ്കുചിതമായ രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനു വേണ്ടി പരസ്യപ്പെടുത്തുകയും ദുരുപയോഗം ചെയ്ത ധനമന്ത്രിയ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ആര്‍എസ്പി ആവര്‍ത്തിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ അഴിമതിയ്ക്ക് മറയാക്കുന്നു. ദരിദ്രവിഭാഗങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്നതിന്റെ തെളിവാണ് ലൈഫ് മിഷന്‍, കേ ഫോണ്‍ പദ്ധതികളിലെ ക്രമക്കേടുകള്‍. അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളേയും തളളിപ്പറയുന്നത് അന്വേഷണം രാഷ്ട്രീയ ഭരണ അധികാര കേന്ദ്രങ്ങളിലേയ്ക്ക് എത്തിയതു കൊണ്ടാണെന്ന് ആർഎസ്പി ആരോപിച്ചു.