തോമസ് ചാണ്ടിക്ക് തിരിച്ചടി: ലേക് പാലസ് റിസോര്‍ട്ടിന് 2.73 കോടി പിഴ

2.73 കോടി രൂപ പിഴയായി അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചുകളയുന്നതടക്കമുള്ള നടപടികളിലേക്ക് പോവുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതരെ അറിയിച്ചു. ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു.

Update: 2019-02-19 16:17 GMT

ആലപ്പുഴ: മുന്‍മന്ത്രിയും എന്‍സിപി സംസ്ഥാന അധ്യക്ഷനുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിന് നഗരസഭ വന്‍തുക പിഴ ചുമത്തി. 2.73 കോടി രൂപ പിഴയായി അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചുകളയുന്നതടക്കമുള്ള നടപടികളിലേക്ക് പോവുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതരെ അറിയിച്ചു. ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വന്നതിനുശേഷമാണ് ഇവയില്‍ പലതും നിര്‍മിച്ചത്. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിടനമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടനികുതിയും അടച്ചിരുന്നില്ല.

കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ടും സമ്മതിച്ചിരുന്നു. 15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതെത്തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പിഴ അടക്കുന്നതിനൊപ്പം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളും റിസോര്‍ട്ട് കമ്പനി ഹാജരാക്കണം. ഉടന്‍തന്നെ പണമടക്കണമെന്ന് കാണിച്ച് റിസോര്‍ട്ടിന് നഗരസഭ നോട്ടീസയച്ചിട്ടുണ്ട്.

Tags:    

Similar News