'തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുത്'; ചെന്നിത്തലയ്ക്കെതിരേ വിമർശനവുമായി തിരുവഞ്ചൂർ
നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തതെന്നും പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു.
കോട്ടയം: സംസ്ഥാന കോൺഗ്രസിലെ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരവെ പരസ്യമായി എതിർപ്പ് അറിയിച്ച രമേശ് ചെന്നിത്തയ്‌ക്കെതിരേ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി അത് ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നിൽ ഒളിക്കരുതെന്നും പറഞ്ഞതിൽ ചെന്നിത്തല പശ്ചാത്തപിക്കുമെന്ന് കരുതുന്നതായും തിരുവഞ്ചൂർ പറഞ്ഞു.
നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തതെന്നും പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മൻചാണ്ടി അറിഞ്ഞാണ് എന്ന് കരുതുന്നില്ല. പാർട്ടിയിലെ പുതിയ നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേദിയിൽ പ്രസംഗിക്കവെയാണ് ചെന്നിത്തല പുതിയ പാർട്ടി നേതൃത്വത്തെ തന്റെ അതൃപ്‌തി പരസ്യമായി അറിയിച്ചത്. താൻ ഈ പാർട്ടിയിലെ കാലണ മെമ്പറാണ് എന്നാൽ എഐസിസി പ്രവർത്തക സമിതി അംഗമായ ഉമ്മൻചാണ്ടിയെ കാര്യങ്ങൾ അറിയിക്കേണ്ടതായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അച്ചടക്ക നടപടിക്ക് മുൻകാല പ്രാബല്യമുണ്ടായിരുന്നെങ്കിൽ ഇന്ന് പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.