തിരുവനന്തപുരത്തെ വസതിയിലെ റെയ്ഡ്: രേഖകളില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ കുടുംബം; ഇഡി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം
വീട്ടില്‍നിന്ന് രേഖകള്‍ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പുറത്തുനിന്നും കൊണ്ടുവന്നതാണെന്നും കുടുംബം ആരോപിച്ചു. ആവശ്യമെങ്കില്‍ നിയമസഹായം തേടുമെന്നും കുടുംബം ഇഡിയെ അറിയിച്ചു. ഒപ്പിടില്ലെന്ന നിലപാടില്‍ കുടുംബാംഗങ്ങളും ഒപ്പിട്ടേ മതിയാവൂ എന്ന് ഇഡി ഉദ്യോഗസ്ഥരും നിലപാടെടുത്തതോടെയാണ് വാക്കുതര്‍ക്കമായത്.
തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഒപ്പിടുന്നതിനെച്ചൊല്ലി ബിനീഷിന്റെ കുടുംബാംഗങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം. റെയ്ഡിനിടയില്‍ കണ്ടെടുത്ത രേഖകളില്‍ ഒപ്പിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനീഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും എതിര്‍ക്കുകയായിരുന്നു.
വീട്ടില്‍നിന്ന് രേഖകള്‍ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പുറത്തുനിന്നും കൊണ്ടുവന്നതാണെന്നും കുടുംബം ആരോപിച്ചു. ആവശ്യമെങ്കില്‍ നിയമസഹായം തേടുമെന്നും കുടുംബം ഇഡിയെ അറിയിച്ചു. ഒപ്പിടില്ലെന്ന നിലപാടില്‍ കുടുംബാംഗങ്ങളും ഒപ്പിട്ടേ മതിയാവൂ എന്ന് ഇഡി ഉദ്യോഗസ്ഥരും നിലപാടെടുത്തതോടെയാണ് വാക്കുതര്‍ക്കമായത്. ഇതിനിടയില്‍ കുടുംബാംഗങ്ങള്‍ നിയമവിദഗ്ധരുടെ സഹായം തേടുകയും ചെയ്തു. ഇതിനുശേഷമാണ് രേഖകളില്‍ ഒപ്പിട്ടുനല്‍കാന്‍ കുടുംബം തയ്യാറായത്.
ബിനീഷിന്റെ വീടുകളിലും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങളിലുമടക്കം കേരളത്തിലെ ഏഴിടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. ബിനീഷിനെ ആദ്യം ഇഡി വിളിപ്പച്ചപ്പോള്‍തന്നെ മരുതന്‍കുഴിയിലെ വീട്ടില്‍നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നു. അറസ്റ്റിന് പിന്നാലെ ബിനീഷിന്റെ കുടുംബവും മാറി. ഇഡി എത്തിയതിന് പിന്നാലെ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും മരുതന്‍കുഴിയിലെ വീട്ടിലെത്തി. തലസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാറും ബിനീഷിന്റെ വീട്ടിലെത്തിയിരുന്നു.
