തിരുവനന്തപുരം വിമാനത്താവളം: ടെൻഡറിനായി കണ്‍സല്‍ട്ടന്‍സിക്ക് കോടികള്‍; സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനം
സ്വകാര്യവല്‍ക്കരണം തടയുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനായി രണ്ട് സ്വകാര്യ കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് കോടികളാണെന്നാണ് വിവരവാകാശ രേഖ പറയുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയെന്ന് വിവരാവകാശ രേഖ. ഇതില്‍ 2.13 കോടി കണ്‍സല്‍ട്ടന്‍സിക്കു നല്‍കിയതാണ്. സ്വകാര്യവല്‍ക്കരണം തടയുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനായി രണ്ട് സ്വകാര്യ കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് കോടികളാണെന്നാണ് വിവരവാകാശ രേഖ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെഎസ്‌ഐഡിസി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തിനു മാത്രം ചെലവാക്കിയത് 2.36 കോടി രൂപയാണ്. ഇതിനുള്ള പ്രൊജക്ട് തയാറാക്കലിനു രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ കെപിഎംജിക്ക് ഒന്നരക്കോടിയിലേറെ രൂപ നല്‍കി. പ്രഫഷനല്‍ ഫീസായി സിറിള്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന നിയമ സ്ഥാപനത്തിന് 55,39,522 രൂപയും കൊടുത്തതായി കൊച്ചി സ്വദേശി ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. പൊതുമേഖലയില്‍ സാങ്കേതിക കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കൊ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിക്കും നിയമ സ്ഥാപനത്തിനും ഇത്ര തുക നല്‍കിയതില്‍ സര്‍ക്കാരിനെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ലേലത്തിനു മുന്നോടിയായുള്ള പരസ്യങ്ങള്‍ക്കായി മാത്രം കെഎസ്‌ഐഡിസി 5,77,752 രൂപ ചെലവാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേല നടപടികള്‍ക്കുള്ള ചെലവ് 7,78,800 രൂപയായിരുന്നു. ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ 7,83,030 നല്‍കി. സ്റ്റാംപ് പേപ്പര്‍ ഉള്‍പ്പടെ മറ്റു ചെലവുകള്‍ക്ക് 2,34,135 രൂപ ചെലവഴിച്ചെന്നുമാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.