'സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല, എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച'; ടി പി രാമകൃഷ്ണന്‍

Update: 2026-04-10 05:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ജനക്ഷേമ പദ്ധതികള്‍ തുടരണം എന്ന നിലപാടാണ് ജനങ്ങള്‍ പൊതുവില്‍ സ്വീകരിച്ചതെന്നും, ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ഥികളെ വ്യക്തി അധിക്ഷേപം നടത്താന്‍ ശ്രമം നടന്നുവെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എന്നെ തീവ്രവാദിയാക്കാന്‍ വരെ ശ്രമം നടന്നു. തന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിലേക്ക് പോകില്ല. പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായി. അതാര്‍ക്ക് ഗുണമായി എന്ന് ഇപ്പോള്‍ പറയാനാകില്ല. ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളില്‍ വികസനം യാഥാര്‍ഥ്യം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കി. എല്‍ഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മറ്റന്നാള്‍ ചേരും. തിരഞ്ഞെടുപ്പ് വിശദമായി ചര്‍ച്ച ചെയ്യും. പോളിങ് കുറഞ്ഞത് ഏതെങ്കിലും മുന്നണിക്ക് ഗുണകരമാകും എന്ന് വിലയിരുത്തുന്നത് പഴയ രീതിയാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വിവാദങ്ങള്‍ ബാധിക്കില്ലെന്ന് ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Tags: