ജയില്‍ കൊവിഡ് കേന്ദ്രത്തില്‍നിന്ന് തടവ് ചാടിയ മോഷ്ടാവ് തീവട്ടി ബാബു പിടിയില്‍

ഇയാളോടൊപ്പം തടവ് ചാടിയ വിഷ്ണുവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. രക്ഷപ്പെട്ടശേഷം കോട്ടയം ജില്ലയിലും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ഇയാള്‍ വ്യപകമോഷണം നടത്തി.

Update: 2020-09-05 17:18 GMT

ആറ്റിങ്ങല്‍: മോഷണക്കേസില്‍ പിടിയിലായി വര്‍ക്കല അകത്തുമുറിയിലെ ജയില്‍ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ ബാബു (61) എന്ന തീവട്ടി ബാബുവിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തീവട്ടി ബാബുവിനെയും ഇയാളുടെ കൂട്ടാളിയായ കൊട്ടാരം ബാബുവിനെയും കഴിഞ്ഞമാസം കല്ലമ്പലത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തുന്നതിനിടയില്‍ പോലിസ് പിടികൂടിയിരുന്നു.

ആ കേസില്‍ റിമാന്റില്‍ കഴിയെവയാണ് കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ ഇയാളും ഫോര്‍ട്ട് പോലിസ് പിടിച്ച മറ്റൊരു മോഷണക്കേസ് പ്രതിയായ മാക്കാന്‍ വിഷ്ണുവും രക്ഷപ്പെട്ടത്. ഇയാളോടൊപ്പം തടവ് ചാടിയ വിഷ്ണുവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. രക്ഷപ്പെട്ടശേഷം കോട്ടയം ജില്ലയിലും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ഇയാള്‍ വ്യപകമോഷണം നടത്തി. തലയോലപ്പറമ്പ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാറയില്‍നിന്നും ബാബുവിന്റെ മോഷ്ടിച്ച ഇരുചക്രവാഹനവുമായാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലാവുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനവും ഇയാള്‍ മോഷ്ടിച്ചിരുന്നു. ആ വാഹനവും അന്വേഷണസംഘം കണ്ടെടുത്തു.

പൊന്‍കുന്നം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കടകുത്തിതുറന്ന് മോഷണം നടത്തിയതും മറ്റൊരു വീട് കുത്തിതുറന്നതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തടവ് ചാടിയശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇയാളെ സംശയിക്കുന്നുണ്ട് കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിലൂടെ നടന്ന മറ്റ് മോഷണങ്ങള്‍ കൂടി തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംസ്ഥാനത്താകെ നിലവില്‍ നൂറിലധികം മോഷണക്കേസുകളിലെ പ്രതിയാണ് തീവട്ടി ബാബു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി ബി അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ അജി ജി നാഥ്, വര്‍ക്കല പോലിസ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, പ്രത്യേക അന്വേഷണസംഘത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ഖാന്‍, എഎസ്‌ഐമാരായ ബി ദിലീപ്, ജി ബാബു, ആര്‍ ബിജുകുമാര്‍ സിപിഒ ഷെമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

Tags: