മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സ്‌ 'പൊക്കി'

എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ തുമ്പത്തടത്തെ കേളോത്ത്‌ പവിത്രന്റെ വീട്ടിലാണു രാത്രി പത്തോടെ സ്‌കൂട്ടറില്‍ മോഷ്‌ടാവെത്തിയത്‌.

Update: 2022-05-18 02:46 GMT

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തി കിണറ്റില്‍ വീണ കള്ളനെ അഗ്‌നിശമനസേനയുടെ സഹായത്തോടെ കരയ്‌ക്കുകയറ്റി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തളിപ്പറമ്പ്‌ മുയ്യത്തെ അമ്പിലോട്ട്‌ പുതിയപുരയില്‍ എ പി ഷെമീറാ(35)ണു പിടിയിലായത്‌, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു പെരിങ്ങോം പോലിസ്‌ പറഞ്ഞു.

എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ തുമ്പത്തടത്തെ കേളോത്ത്‌ പവിത്രന്റെ വീട്ടിലാണു രാത്രി പത്തോടെ സ്‌കൂട്ടറില്‍ മോഷ്‌ടാവെത്തിയത്‌. അധ്യാപക ദമ്പതികളായ പവിത്രനും ഭാര്യ രാജമ്മയും തിങ്കളാഴ്‌ച ഉച്ചയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയിരുന്നു. സ്‌കൂട്ടര്‍ 20 മീറ്റര്‍ ദൂരെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചശേഷം കിണറിന്റെ ആള്‍മറയില്‍ കയറി പാരപ്പറ്റിലേക്കു വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഇഷ്‌ടിക അടര്‍ന്ന്‌ കള്ളന്‍ കിണറ്റില്‍ വീഴുകയായിരുന്നു.

നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാര്‍ പോലിസിനെയും അഗ്‌നിശമനസേനയേയും വിവരമറിയിച്ചു. 30 അടിയോളം ആഴമുള്ള കിണറ്റില്‍ നാലടി വെള്ളമുണ്ടായിരുന്നു. അഗ്‌നിശമനസേന വല ഉപയോഗിച്ചാണു മോഷ്‌ടാവിനെ കരയ്‌ക്കുകയറ്റിയത്‌. വീഴ്‌ചയില്‍ വിരലുകള്‍ക്കു പോറലേറ്റതൊഴിച്ചാല്‍ മറ്റ്‌ പരുക്കുകളില്ലായിരുന്നു. നിരവധി മോഷണക്കേസുകളില്‍ ഷെമീര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.