നിരപരാധിയെന്ന് വിധി കര്‍ത്താവിന്റെ ആത്മഹത്യാകുറിപ്പ്; കേരള സര്‍വകലാശാല കലോത്സവ കോഴക്കേസ് പുതിയ വഴിത്തിരിവില്‍

Update: 2024-03-14 04:43 GMT

തിരുവനന്തപുരം: ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സര്‍വ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവില്‍. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎന്‍ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. പോലിസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം. കേസിലെ ഒന്നാം പ്രതിയാണ് വിധികര്‍ത്താവ് പി എന്‍ ഷാജി. ഇന്നലെയാണ് കണ്ണൂരിലെ വീട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്ന ഷാജിയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലിസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഷാജിയുടെ മരണം. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പോലിസിന് മുന്നില്‍ ഹാജരാകും. കെഎസ്യു യൂണിയന്‍ ഭരിക്കുന്ന മാര്‍ ഇവാനിയോസ്‌കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാന്‍ എസ്എഫ്‌ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം.



Tags: