വേടന്റെയും ഗൗരിലക്ഷ്മിയുടേയും പാട്ട് പഠിപ്പിക്കും; സിലബസിനെതിരെയുള്ള റിപ്പോര്‍ട്ട് തള്ളി ബോര്‍ഡ് ഓഫ് സ്റ്റഡീസ്

Update: 2025-10-04 16:55 GMT

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയില്‍ റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ. എം എം ബഷീര്‍ തയ്യാറാക്കിയ റിപോര്‍ട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസ് തള്ളി. പുതിയ തലമുറയ്ക്ക് പരിചിതമായ കലാവിഷ്‌കാരങ്ങള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയതെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിരീക്ഷിച്ചു. സിലബസില്‍ അക്ഷരത്തെറ്റുകളും അവ്യക്തതകളും എവിടെയാണ് ഉള്ളതെന്ന് എം എം ബഷീര്‍ സൂചിപ്പിച്ചിട്ടില്ലെന്നും മലയാളം വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാണ് എന്ന നിഗമനത്തെ പരിഗണിക്കാനാവില്ലെന്നുമാണ് കണ്ടെത്തല്‍. 

അജിത ഹരേ മാധവയുടെ എട്ടുവരിയുള്ള ആട്ടക്കഥ ഭാഗവും അതിന്റെ ദൃശ്യാവിഷ്‌കാരവും കഠിനമാണെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിരീക്ഷിച്ചു. വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ പഠിപ്പിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് എംഎം ബഷീര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ടാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ പ്രതികരണം. 

വൈസ് ചാന്‍സലര്‍ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീര്‍ രണ്ടും പാഠ്യപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ആ ശുപാര്‍ശ തള്ളിയാണ് പഠനബോര്‍ഡ് തീരുമാനമെടുത്തത്. പാഠപുസ്തകത്തില്‍ വേടന്റെയും ഗൗരിയുടെയും രചനകള്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അഞ്ച് പരാതികള്‍ സര്‍വകലാശാലയ്ക്ക് കിട്ടിയിരുന്നു. തുടര്‍ന്നാണ് വിസി വിദഗ്ധസമിതിയെ നിയോഗിച്ചത്.