പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി; പുറത്ത് പ്രതിഷേധ കുര്‍ബാനയുമായി യാക്കോബായ

Update: 2019-09-29 04:20 GMT

പിറവം: പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തി ഓര്‍ത്തഡോക്‌സ് വിഭാഗം. പളളിയില്‍ കുര്‍ബാന നടത്താന്‍ ഇന്നലെ ഹൈക്കോടതി ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന്ന് അനുമതി നല്‍കിരുന്നു. വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണു പ്രാര്‍ഥന നടത്തിയത്.

രാവിലെ 7.15ഓടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇങ്ങിനെയൊരു അനുമതി നല്‍കിയത്. മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും കോടതി പറഞ്ഞു. ആരെങ്കിലും ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്തവരെ ഇനി ഈ കേസ് പരിഗണിക്കുന്ന സമയത്ത് മാത്രമേ ജാമ്യം കിട്ടുകയുള്ളൂ എന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് കുര്‍ബാന നടത്തുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസത്തില്‍ നിന്ന് വ്യത്യസ്ഥമായി സമാധാനപരമായാണ് പ്രതിഷേധം. കളക്ടറുടെയും പോലിസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുര്‍ബാനയ്ക്ക് ശേഷം 10.30 ഓടെ പള്ളി പൂട്ടി ജില്ലാ ഭരണകൂടത്തെ എല്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറുന്നതില്‍ നിന്ന് യാക്കോബായ വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.