വിമോചന സമരങ്ങള്‍ക്ക് മുസ്‌ലിം സമുദായം നേതൃത്വം നല്‍കണം: അല്‍ ഹാദി അസോസിയേഷന്‍

ഇസ്‌ലാം വിമോചനത്തിന്റെ സന്ദേശമാണ്. അടിച്ചമര്‍ത്തപ്പെട്ടവരെയും അനീതിക്കിരയായവരെയും കൈപിടിച്ചുയര്‍ത്തുകയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിച്ച ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുകയും ചെയ്ത ചരിത്രമാണ് അതിനുള്ളത്. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും മധ്യേ ആര്‍ജ്ജവത്തിന്റെ നിലപാടാണ് ഈ സമൂഹം എന്നും കൈക്കൊണ്ടിട്ടുള്ളത്.

Update: 2022-06-20 16:17 GMT

തിരുവനന്തപുരം: രാജ്യവും ജനങ്ങളും നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി കൂടുതല്‍ ഉത്തരവാദിത്തത്തോടെ ജീവിക്കാന്‍ അല്‍ ഹാദി അസോസിയേഷന്‍ മുസ്‌ലിം സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തു. ഇസ്‌ലാം വിമോചനത്തിന്റെ സന്ദേശമാണ്. അടിച്ചമര്‍ത്തപ്പെട്ടവരെയും അനീതിക്കിരയായവരെയും കൈപിടിച്ചുയര്‍ത്തുകയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിച്ച ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുകയും ചെയ്ത ചരിത്രമാണ് അതിനുള്ളത്. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും മധ്യേ ആര്‍ജ്ജവത്തിന്റെ നിലപാടാണ് ഈ സമൂഹം എന്നും കൈക്കൊണ്ടിട്ടുള്ളത്.

രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ തുല്യനീതിയെന്ന സങ്കല്‍പം കുഴിച്ചുമൂടിക്കൊണ്ടാണ് രാജ്യത്തെ ഭരണകൂടങ്ങളും പോലിസും പെരുമാറുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരേയുള്ള ഭരണകൂട ഭീകരത അതിന്റെ മൂര്‍ധന്യതയിലെത്തി നില്‍ക്കുകയാണ്. വിദ്വേഷപ്രചാരകര്‍ക്കും അതിന് വേദിയൊരുക്കുന്നവര്‍ക്കും സൈ്വര്യവിഹാരത്തിന് അവസരമൊരുക്കുകയും വിദ്വേഷ പ്രചാരണത്തിന്റെ ഇരകള്‍ക്ക് കല്‍ത്തുറുങ്കുകള്‍ സമ്മാനിക്കുകയുമാണിവര്‍ ചെയ്യുന്നത്. കേസുകള്‍ ചുമത്തുന്നതിലും അറസ്റ്റുകള്‍ നടത്തുന്നതിലും ജാതിയും മതവും നോക്കി പക്ഷപാതപരമായി പെരുമാറുന്ന രീതി സര്‍വവ്യാപകമായിരിക്കുന്നു. ന്യൂനപക്ഷ സംരക്ഷകരെന്നവകാശപ്പെട്ടിരുന്നവര്‍ പോലും വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും ദ്രംഷ്ടങ്ങള്‍ പുറത്ത് കാണിച്ചു തുടങ്ങിയിരിക്കുന്നു.

ഭീതിദമായ ഈയൊരു സാഹചര്യത്തില്‍ പിന്നാക്ക ദളിത് ജനതകള്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമുദായ സംഘടനകളും നേതാക്കളും ഭീതിയുടെയും നിസംഗതയുടെയും വാല്‍മീകത്തിലൊളിക്കുന്നത് ഏറെ അപകടകരമാണ്. സര്‍വനാശത്തിന്റെ ചൂളംവിളി കേട്ടു തുടങ്ങിയിട്ടു പോലും സ്വസമുദായാംഗങ്ങളെ ഒറ്റപ്പെടുത്താനും ഒറ്റുകൊടുക്കാനും ചിലരെങ്കിലും ശ്രമിക്കുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്. പലപ്പോഴും സമുദായത്തിന്റെ അജണ്ടകള്‍ നിര്‍ണയിക്കുന്നതും ഒരു പരിധിവരെ നടപ്പിലാക്കുന്നതും ശത്രുക്കളാണെന്ന ദുരവസ്ഥ തിരിച്ചറിയാനെങ്കിലും ഇത്തരം നേതൃത്വങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.

അരുതായ്മകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരേ പടവാളേന്തിയ പ്രവാചക മാതൃക ഉള്‍ക്കൊള്ളാനും അധികാരിവര്‍ഗത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ ജനങ്ങളെ സമരസജ്ജരാക്കാനും സമുദായ നേതാക്കള്‍ രംഗത്ത് വരണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.