സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരികെ നൽകുമെന്ന സൂചനയില്ല

ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയാണ് ശമ്പളം പിടിക്കുക. സാമ്പത്തിക പ്രതിസന്ധി മാറുന്ന മുറക്ക് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം പറയുന്നില്ല.

Update: 2020-04-24 06:45 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാ മേഖലയിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയാണ് ശമ്പളം പിടിക്കുക. സാമ്പത്തിക പ്രതിസന്ധി മാറുന്ന മുറക്ക് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം പറയുന്നില്ല.

സസ്‌പെൻഷന്‍ അടക്കമുള്ള നടപടി നേരിടുന്നവരുടെ ശമ്പളം സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതു വരെ പിടിക്കില്ല. എന്നാല്‍ നടപടിക്ക് ശേഷം സര്‍വീസില്‍ കയറുന്നതോടെ ശമ്പളം പിടിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസം ശമ്പളം നല്‍കിയിട്ടുള്ള ജീവനക്കാരേയും ഇപ്പോഴത്തെ നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ് അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ കമ്മിഷനുകളിലെ അംഗങ്ങള്‍ എന്നിവരുടെ ശമ്പളത്തിന്‍റെ 30 ശതമാനം ഒരു വര്‍ഷത്തേക്ക് വെട്ടി കുറക്കുന്ന കാര്യവും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നും ദൈനംദിന ചിലവുകള്‍ക്ക് പോലും വായ്‌പയെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ഗുരുതര സ്ഥിതി നേരിടാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് വാദം. ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതില്‍ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്. പിടിക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കാത്തത് ഈ സംഘടനകളുടെ എതിര്‍പ്പ് കൂട്ടും.

Tags: