സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന് വിദഗ്ധസമിതി

രണ്ടുവര്‍ഷത്തേക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ പാടില്ല. ലീവ് സറണ്ടര്‍ (അവധിയാനുകൂല്യം) നിര്‍ത്തണം.

Update: 2020-06-16 04:58 GMT

തിരുവനവന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാര്‍ശ. വര്‍ഷം 5,265.97 കോടി ഇതിലൂടെ ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാവുംവരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി.

അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കൊവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശുപാര്‍ശകളാണ് സമിതി നല്‍കുക. സിഡിഎസ് ഡയറക്ടര്‍ പ്രഫ.സുനില്‍ മാണിയാണ് സമിതി അധ്യക്ഷന്‍. അന്തിമറിപോര്‍ട്ട് അടുത്തമാസം സര്‍ക്കാരിന് സമര്‍പ്പിക്കും.

പ്രധാന ശുപാര്‍ശകള്‍

ഭാവിയില്‍ പെന്‍ഷനുവേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിലും ആനുപാതിക കുറവുണ്ടാവും. എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ അനിയന്ത്രിതമായി അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തണം. രണ്ടുവര്‍ഷത്തേക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ പാടില്ല. ലീവ് സറണ്ടര്‍ (അവധിയാനുകൂല്യം) നിര്‍ത്തണം. ഇത് കേരളത്തില്‍ മാത്രമേയുള്ളൂ. സേവനകാലത്താകമാനം 300 അവധിയേ കൂട്ടിവയ്ക്കാന്‍ അനുവദിക്കാവൂ. അവധിയെടുക്കാത്തതിന് എല്ലാവര്‍ഷവും പണം നല്‍കരുത്.

വിരമിക്കുമ്പോള്‍ മാത്രംമതി. സ്ഥിതിഗതി സാധാരണ തോതിലാകുംവരെ അവധി ആനുകൂല്യം നല്‍കരുത്. പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചാക്കണം. ആവശ്യമെങ്കില്‍ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി (വര്‍ക് ഫ്രം ഹോം) അനുവദിക്കണം. ഇത് പ്രവര്‍ത്തനച്ചെലവും ഇന്ധനച്ചെലവും കുറയ്ക്കും. ഒരുവര്‍ഷത്തേക്ക് പുതിയ തസ്തികകള്‍, പദവി ഉയര്‍ത്തല്‍, പുതിയ നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നന്നാക്കല്‍, പുതിയ ഫര്‍ണീച്ചറും വാഹനങ്ങളും വാങ്ങുന്നത്, വിദേശ പര്യടനം, ശില്‍പ്പശാല, സെമിനാറുകള്‍, ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കല്‍ എന്നിവ ഒഴിവാക്കണം.

Tags:    

Similar News