പിണറായി സര്‍ക്കാരിന്റെ തകര്‍ച്ച തൃക്കാക്കര തെരഞ്ഞെടുപ്പോടെ തുടക്കം കുറിക്കും: രമേശ് ചെന്നിത്തല

കൊവിഡ് കാലം സമ്മാനിച്ച ഭരണ തുടര്‍ച്ചയുടെ പേരില്‍ അഹന്തയും, ധാര്‍ഷ്ട്യവും പ്രകടിപ്പിച്ച് ഇവിടെ എന്തുമാകാമെന്ന ചിന്തയിലാണ് സിപിഎമ്മും ഇടത് സര്‍ക്കാരും. പക്ഷെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും.

Update: 2022-05-31 15:23 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തകര്‍ച്ചക്ക് തൃക്കാക്കരയോടെ തുടക്കം കുറിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും, പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. കെ പി മുരളീധരന്‍ അനുസ്മരണത്തോടനുബന്ധിച്ച് ഡിസിസി ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലം സമ്മാനിച്ച ഭരണ തുടര്‍ച്ചയുടെ പേരില്‍ അഹന്തയും, ധാര്‍ഷ്ട്യവും പ്രകടിപ്പിച്ച് ഇവിടെ എന്തുമാകാമെന്ന ചിന്തയിലാണ് സിപിഎമ്മും ഇടത് സര്‍ക്കാരും. പക്ഷെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തറപറ്റിക്കാമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണ്. തൃക്കാക്കരയിലെ പോളിങ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാണ്. നേരത്തെ പി ടിക്ക് ലഭിച്ച വോട്ടിനേക്കാളും ഇരട്ടിവോട്ട് ഭൂരിപക്ഷത്തിന് ഉമാതോമസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റെടുക്കുന്ന ഏത് പ്രവൃത്തിയും ആത്മാര്‍ഥതയോടെ ചെയ്തിരുന്ന കെ പി മുരളീധരന്റെ വേര്‍പാട് കോണ്‍ഗ്രസിന് വേദനാജനകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന് ഏറെ ഭാവി പ്രതീക്ഷകള്‍ നൽകി സേവന രംഗത്ത് പ്രവര്‍ത്തിച്ച മുരളീധരന് ജനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അംഗീകാരവും പ്രാധാന്യവും ലഭിച്ചു. താനുമായി സഹോദര ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മുരളീധരനെന്നും ചെന്നിത്തല ഓര്‍മ്മിച്ചു.

നിസ്വാര്‍ഥ സേവനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖമുദ്ര. സാധാരണക്കാരിലും പാവങ്ങളിലും ഭൂരിഭാഗവും കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരാണ്. രാജ്യത്ത് കോണ്‍ഗ്രസിനുണ്ടായ പരാജയം താല്‍ക്കാലികമാണ്. പാര്‍ട്ടിയെ ശക്തിപെടുത്തി രാജ്യത്ത് നിന്ന് വര്‍ഗ്ഗീയതയെ തുരത്താനുള്ള ശ്രമം ചിന്തന്‍ ശിബിരത്തിലൂടെ തുടങ്ങി കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സതീശൻ പാച്ചേനി, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, വി എ നാരായണന്‍, സജീവ് മാറോളി, കെ പ്രമോദ്, ചന്ദ്രന്‍ തില്ലങ്കേരി, സുരേന്ദ്രന്‍ മാസ്റ്റര്‍, മുണ്ടേരി ഗംഗാധരന്‍, റിജിൽ മാക്കുറ്റി, പി മുഹമ്മദ് ശമ്മാസ്, അമൃത രാമകൃഷ്ണൻ , പി മാധവന്‍ മാസ്റ്റര്‍, സുധീഷ് മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.