തേവലക്കര അരിനല്ലൂര്‍ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളിയില്‍ മൃതദേഹം ദഹിപ്പിച്ചു; ഇനിമുതല്‍ അടക്കം ചെയ്യില്ല, തീരുമാനം സമീപവാസിയുടെ എതിര്‍പ്പില്‍

Update: 2025-12-04 09:40 GMT

കൊല്ലം: ക്രൈസ്തവ മതാചാരപ്രകാരം മൃതദേഹങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍ സെമിത്തേരിയില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തേവലക്കര അരിനല്ലൂര്‍ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളി. ഇടവകയില്‍ ഉള്‍പ്പെട്ടവര്‍ മരിച്ചാല്‍ അരിനല്ലൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാരം നടത്താറ്. വിശുദ്ധ ദേവസഹായം പിള്ള പള്ളിയില്‍ സെമിത്തേരിക്കുള്ള സ്ഥലം വാങ്ങിയെങ്കിലും ഇവിടെ സംസ്‌കരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി കോടതിയെ സമീപിച്ചതോടെ അനിശ്ചിതത്വമായി.

കല്ലറയിലോ മണ്ണിലോ സംസാരിക്കാന്‍ പാടില്ല എന്നായിരുന്നു നിബന്ധന. ഇതോടെ കൊല്ലം രൂപതയുടെ അനുമതി വാങ്ങി മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഇടവക അധികാരികള്‍ തീരുമാനിച്ചു. ഗ്യാസ് സംവിധാനമുപയോഗിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത്. തുടര്‍ന്ന് ചാരം മതാചാരപ്രകാരം സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യും. പ്രകൃതിക്കോ, പ്രദേശവാസികള്‍ക്കോ ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നുമില്ല. കോടതിവിധിയുടെ ലംഘനവും ഉണ്ടാകുന്നില്ല.

സ്ഥലപരിമിതി മറികടക്കാനും സാധിക്കുന്നു. രണ്ടു മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഇവിടെ സംസ്‌കരിച്ചു കഴിഞ്ഞു. ഓശാന ഭവനത്തില്‍ ക്ലീറ്റസിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ദഹിപ്പിച്ചത്. ഇടവകാംഗങ്ങളുടെ അനുമതിയോടെ ഇനി ഈ രീതി തന്നെ പിന്തുടരാനാണ് പള്ളി ഭാരവാഹികളുടെ ആലോചന.






Tags: